‘അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം; ടെന്‍ഷന്‍ ഉണ്ടെങ്കിലും ആത്മവിശ്വാസത്തിലാണ്’; ഡോ ജോസ് ചാക്കോ പെരിയപ്പുറം

മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിന്റെ ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശിയെ നിലവില്‍ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ശസ്ത്രക്രിയ നടത്തിയ എറണാകുളം ലിസി ഹോസ്പിറ്റലിലെ ഡോ ജോസ് ചാക്കോ പെരിയപ്പുറം. വെന്റിലേറ്റിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനായി പല മരുന്നുകളും നല്‍കുന്നുണ്ടെന്നും പെരിയപ്പുറം പറഞ്ഞു.
48 മണിക്കൂര്‍ നിര്‍ണായകമാണ്. അത് കഴിയുമ്പോഴേ ശസ്ത്രക്രിയ വിജയിച്ചു എന്ന് പറയാന്‍ സാധിക്കു. എന്നിരുന്നാലും ഇതുവരെ ചെയ്ത സര്‍ജറി വിജയകരമാണ്- അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയുടെ സങ്കീര്‍ണതയേക്കാള്‍ പ്രധാനം അവയവദാനം നടത്താന്‍ വേണ്ടി കുടുംബം ചെയ്യുന്ന ത്യാഗമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു പ്രധാനഘടകം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആണ്. ഒരു ദാതാവില്‍ നിന്ന് വിഘടിപ്പിച്ച് കഴിഞ്ഞാല്‍ ഏകദേശം നാല് മണിക്കൂറിനുള്ളില്‍ സ്വീകര്‍ത്താവില്‍ സ്പന്ദിച്ച് തുടങ്ങണമെന്നത് ഹൃദത്തിന്റെ പ്രത്യേകതയാണ്. എങ്കില്‍ മാത്രമേ ശസ്ത്രക്രിയ വിജയിക്കൂ. അതുകൊണ്ടാണ് പലപ്പോഴും നമ്മള്‍ എയര്‍ ആംബുലന്‍സ് വഴി അവയവങ്ങള്‍ എത്തിക്കുന്നത്. അതിനുവേണ്ടി ഗവണ്‍മെന്റ്, പൊലീസ്, ജില്ലാ ഭരണകൂടം, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരുടെയെല്ലാം സഹകരണം നിര്‍ണായകമാണ്. എന്നിരുന്നാലും ഒരു സിസ്റ്റം സംസ്ഥാന ഗവണ്‍മെന്റ് ഉണ്ടാക്കിയിട്ടുണ്ട്. അതിനുള്ള സര്‍ക്കുലറും ഉള്ളത് കൊണ്ട് വളരെ സിസ്റ്റമാറ്റിക്കായാണ് അവയവത്തിന്റെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നടക്കുന്നത്. സങ്കീര്‍ണതകള്‍ ഉണ്ടെങ്കിലും അത് അതിജീവിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഉണ്ട് – അദ്ദേഹം പറഞ്ഞു.
ഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശി അഞ്ച് വര്‍ഷമായി ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് മാസമായി രോഗം മൂര്‍ച്ഛിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 29ാമത്തെ ശസ്ത്രക്രിയയാണ് താന്‍ ഇപ്പോള്‍ നിര്‍വഹിച്ചതെന്നും എങ്കിലും ടെന്‍ഷന്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ആത്മവിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Jose Chacko Periappuram about heart transplantation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here