കേന്ദ്രനിര്‍ദ്ദേശത്തിന് പുല്ലുവില; പത്തിരട്ടി വരെ നിരക്കുകൂട്ടി ആകാശക്കൊള്ള
ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കുമുള്ള നിരക്കാണ് പത്തിരട്ടി വരെ വര്‍ദ്ധിപ്പിച്ചത്. ബക്രീദ്, ഓണം അവധികളും നെടുമ്പാശേരി അടച്ചതും മുതലെടുത്താണ് കൊള്ള. നിരക്കുവര്‍ദ്ധന അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ബെംഗളൂരുവില്‍ നിന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്ക് അലയന്‍സ് എയറിലെ നിരക്ക് 6,816 രൂപയാണ് (ബുധനാഴ്ച). നാളെ മുതലുള്ള നിരക്ക് 6000 രൂപ മുതല്‍ 9000 വരെയാണ്. കൊച്ചി നാവികസേനാ താവളത്തില്‍ നിന്ന് സര്‍വീസ് കുറവാണെങ്കിലും സീറ്റുകള്‍ നിറഞ്ഞാണ് പോകുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റ് കിട്ടാനില്ല. കോഴിക്കോട്-ജിദ്ദ റൂട്ടില്‍ ഈമാസം 27-നേ ടിക്കറ്റുള്ളൂ. 55,000 രൂപയാണ് നിരക്ക്. കോഴിക്കോട്-റിയാദ് വിമാനങ്ങളില്‍ നാളെ സീറ്റില്ല. ഈമാസം 24-നുള്ള എയര്‍ഇന്ത്യ ടിക്കറ്റ് നിരക്കാവട്ടെ 32,300 രൂപയാണ്(13,000 രൂപയായിരുന്നു പഴയ നിരക്ക്). ദമാമിലേക്ക് കരിപ്പൂരില്‍ നിന്നുമുള്ള എയര്‍ഇന്ത്യ ചാര്‍ജ് 42,000 രൂപയാണ്. കുവൈറ്റിലേക്ക് ഒരാഴ്ചത്തേക്ക് ടിക്കറ്റില്ല. സെപ്റ്റംബര്‍ രണ്ടിന് കോഴിക്കോട്-കുവൈറ്റ് ടിക്കറ്റ് ചാര്‍ജ് 39,000 രൂപയാണ്. ദുബൈ- കോഴിക്കോട് നിരക്ക് നാളെ 43,000 (സ്‌പൈസ് ജെറ്റ്) രൂപയാണ്. ഇന്‍ഡിഗോ-33,400, എയര്‍ ഇന്ത്യ എക്‌സ്പ്രസ്-37,202 എന്നിങ്ങനെയാണ് നാളത്തെ മറ്റുനിരക്കുകള്‍. 7,000 മുതല്‍ 10,000 രൂപവരെയാണ് പഴയ നിരക്ക്.
കൂടിയ മറ്റു നിരക്കുകള്‍ ഇങ്ങനെ
. ദുബൈ-തിരുവനന്തപുരം -22,000
. തിരുവനന്തപുരം-ദുബൈ- -57,000
. ദില്ലി-തിരുവനന്തപുരം – 7,500
. തിരുവനന്തപുരം-ദില്ലി- -10,500
. ബെംഗളൂരു- തിരുവനന്തപുരം- 10,400
. തിരുവനന്തപുരം-ബെംഗളൂരു – 6083
. ചെന്നൈ-തിരുവനന്തപുരം – 17,900
. തിരുവനന്തപുരം-ചെന്നൈ – 6,500
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here