ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അടിവസ്ത്രമടക്കം അടിച്ച് മാറ്റി; വനിതാപോലീസുകാരികള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ട്

ദുരിതാശ്വാസ ക്യാമ്പിലേക്ക് വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രമടക്കമുള്ള അടിച്ച് മാറ്റിയ വനിതാ പോലീസ് ഉദ്യോഗസ്ഥകള്‍ക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ബന്ധുക്കള്‍ക്കാണ് ഇവര്‍ മോഷ്ടിച്ച വസ്തുക്കള്‍ വിതരണം ചെയ്തത്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതിന് പിന്നാലെ കളക്ഷന്‍ പോയന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍. സ്പെഷ്യല്‍ ബ്രാഞ്ച് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പോലീസുകാരികള്‍ക്ക് എതിരാണ്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പിങ്ക് പെട്രോളിംഗിന് അടക്കമുള്ള എട്ട് വനിതാ പോലീസുകാരികളാണ് ക്യാമ്പിലേക്കുള്ള അടിവസ്ത്രങ്ങളും നെറ്റികളും, ബിസ്കറ്റും, പഞ്ചസാരയും അടക്കമുള്ളവ മോഷ്ടിച്ച് ബന്ധുക്കള്‍ക്ക് വിതരണം ചെയ്തത്. പോലീസ് സ്റ്റേഷനിലേക്ക് കാറുകള്‍ വിളിച്ച് വരുത്തിയാണ് സാധനങ്ങള്‍ കടത്തിയത്. ഇക്കാര്യം സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിയുകയും ചെയ്തു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ മുതിര്‍ന്ന വനിതാ സിപിഒ സാരി എണ്ണി തിട്ടപ്പെടുത്തി ബന്ധുക്കള്‍ക്ക് നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഇക്കാര്യത്തെ കുറിച്ച് ചോദിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരോട് തങ്ങളും ദുരിതത്തില്‍പ്പെട്ടവരാണെന്നും അത് കൊണ്ടാണ് സാധനങ്ങള്‍ ബന്ധുക്കള്‍ക്കും കുടുംബത്തിലേക്കും കൊടുത്തയച്ചതെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്. എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇവരെല്ലാം താമസിക്കുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടില്ലെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഇതോടെയാണ് വനിതാ പോലീസുകാര്‍ക്ക് എതിരെ കമ്മീഷണര്‍ക്ക് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഭരണകക്ഷിയ്ക്ക് അനുകൂലമായ പോലീസ് അസോസിയേഷന്റെ അംഗങ്ങളാണ് കളവിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥകള്‍ എന്നുള്ളത്കൊണ്ട് തന്നെ ഇവര്‍ക്കെതിരെ നടപടിയ്ക്ക് സാധ്യതയില്ലെന്നാണ് പോലീസുകാരുടെ അടക്കം പറച്ചില്‍!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here