‘മലയാളം പള്ളിക്കൂടം’ അഞ്ചാം വര്‍ഷത്തിലേക്ക്; പരമ്പരാഗത രീതിയില്‍ ആഘോഷ പരിപാടികള്‍ നടന്നു
മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച ‘മലയാളം പള്ളിക്കൂടം’ അഞ്ചാം വര്‍ഷത്തിലേക്ക്. തിരുവനന്തപുരത്ത് നടന്ന ആഘോഷ പരിപാടികള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
മാതൃഭാഷയെ കൂടുതല്‍ അടുത്തറിയുന്നതിനായി ഞായറാഴ്ച ക്ലാസുകളോടെയായിരുന്നു മലയാളം പള്ളിക്കൂടം ആരംഭിച്ചത്. കവി വി. മദുസൂദനന്‍ നായരുടെ നേതൃത്വത്തിലാണ് മലയാളം പള്ളിക്കൂടം ആരംഭിച്ചത്. തുടര്‍ന്ന് പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ഭാഷയുടെ പ്രധാന്യത്തെ കുറിച്ച് പുതിയ തലമുറയെ ബോധ്യപ്പെടുത്തുക, കവികളേയും എഴുത്തുകാരെയും പരിചയപ്പെടുത്തുക, സെമിനാറുകള്‍, നാടകങ്ങള്‍ തുടങ്ങി നാല് വര്‍ഷം പൂര്‍ത്തിയായ പ്രവര്‍ത്തനങ്ങളുമായാണ് ‘മലയാളം പള്ളിക്കൂടം’ അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.
മലയാളം അറിയാമെന്നു പറയുന്നത് അഭിമാനമായി കരുതുന്ന പുതുതലമുറയുണ്ടാകണമെന്ന് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കവി മധുസൂധനനന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.
പ്രശസ്ത കവിതകള്‍ കോര്‍ത്തിണക്കിയ തിരുവാതിരക്കളിയും ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറി. കാവ്യ തിരുവാതിരയോടെയാണ് അഞ്ചാം വാര്‍ഷികം ആരംഭിച്ചത്. നെല്‍കതിരും നാരങ്ങാ മിഠായിയും നല്‍കി നവാഗതരെ സ്വീകരിച്ചു. പരമ്പരാഗത രീതിയില്‍ ഗുരുദക്ഷിണ നല്‍കിയാണ് കുട്ടികള്‍ ആദ്യാക്ഷരം കുറിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here