പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ 297 സ്ഥിര ജീവനക്കാരെ മുന്നറിയിപ്പ് നല്‍കാതെ പിരിച്ചുവിട്ടു; പ്രതിഷേധം ശക്തം
പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) 297 സ്ഥിര ജീവനക്കാരെ മുന്നറിയിപ്പു കൂടാതെ പിരിച്ചുവിട്ടു. അനധികൃത പിരിച്ചുവിടലില്‍ ഫെഡറേഷന്‍ ഓഫ് പിടിഐ എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. രാജ്യത്തെ എറ്റവും വലിയ ന്യൂസ് ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് സ്ഥിര ജീവനക്കാരെ മുന്നറിയിപ്പു കൂടാതെ പിരിച്ചുവിട്ടത്. രാജ്യത്തെ എല്ലാ പിടിഐ സെന്‍ററുകള്‍ക്ക് മുന്നിലും തിങ്കളാഴ്‌ച മുതല്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ അനിശ്‌ചിതകാല ധര്‍ണ നടത്തുമെന്നും ഫെഡറേഷന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായാണ് പിരിച്ചുവിടല്‍. സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരാണ് പിരിച്ചുവിട്ടവരിലേറെയും. രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴില്‍ നിയമ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ചാണ് പിരിച്ചുവിടല്‍. കേന്ദ്ര സര്‍ക്കാര്‍ കരാര്‍ തൊഴില്‍ സാര്‍വത്രികമാക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ എക്‌സ്‌പ്രസ് പത്രം കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ശനിയാഴ്‌ചയാണ് പിരിച്ചുവിടുന്ന ജീവനക്കാരുടെ പട്ടിക പിടിഐ പുറത്തിറക്കിയത്. പട്ടികയിലുള്ള ജീവനക്കാരെ ജോലിയില്‍ നിന്നും ഉടനടി പിരിച്ചുവിട്ടിരിക്കുന്നതായും ഈ ഉത്തരവില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here