കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌രജിസ്ട്രാര്‍ പിടിയില്‍
കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌രജിസ്ട്രാറെ വിജിലന്‍സ് പിടികൂടി. ചിതറ സബ്‌രജിസ്ട്രാര്‍ ആര്‍ വിനോദാണ് അറസ്റ്റിലായത്. ഏറെ നാളുകളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ വിനോദ്.
മാങ്കോട് സ്വദേശിയായ ഉഷാര്‍ എന്ന വ്യക്തിയുടെ അമ്മയുടെ പേരില്‍ ചിതറ പൊന്നാഴി എന്ന സ്ഥലത്തുള്ള 18 സെന്റോളം സ്ഥലം ഉഷാറിന്റെ മൂത്ത സഹോദരനായ ഉല്ലാസ് ബാബുവിന്റെ പേരില്‍ എഴുതി നല്‍കാന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും അതിന്റെ രജിസ്‌ട്രേഷനുവേണ്ടി സബ്‌രജിസ്ട്രാറെ സമീപിക്കുകയുമായിരുന്നു. ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം 10,000 രൂപ കൈക്കൂലി നല്‍കണമെന്നും സബ്‌രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. ഉല്ലാസ് ബാബുവിന്റെ രോഗബാധിതനായ മകന്റെ ചികിത്സാചെലവ് കണ്ടെത്തുന്നതിന് ഈട് നല്‍കുവാനാണെന്ന് പറഞ്ഞിട്ടും കൈക്കൂലി നല്‍കിയാലേ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഇയാള്‍ ശഠിച്ചു.
പിന്നീട് ഉഷാറിന്റെ സുഹൃത്തും ലൈസന്‍സിയുമായ ജ്യോതിഷിന്റെ മദ്ധ്യസ്ഥതയില്‍ 5000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്ത് നല്‍കാമെന്ന് സബ്‌രജിസ്ട്രാര്‍ സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ച വസ്തു രജിസ്റ്റര്‍ ചെയ്യുകയും അഡ്വാന്‍സായി 2000 രൂപ കൈമാറുകയും ബുധനാഴ്ച രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വരുമ്പോള്‍ അവശേഷിക്കുന്ന 3000 രൂപ നല്‍കണമെന്ന് വിനോദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉഷാറും ജ്യോതിഷും വിവരം കൊല്ലം വിജിലന്‍സ് യൂണിറ്റിനെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഓഫീസില്‍ വച്ച് രൂപ കൈമാറുമ്പോള്‍ വിജിലന്‍സ് ഡിവൈഎസ്പി അശോക്കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here