‘രാജാവില്ലെങ്കില്‍ പിന്നെന്തിനാണ് മന്ത്രി?’ ; കവനന്റ് പ്രകാരം അവകാശമുണ്ടെന്ന് ആവര്‍ത്തിച്ച് ശശികുമാരവര്‍മ
രാജാവിനെ തള്ളിപ്പറഞ്ഞത് മന്ത്രിയാണെന്നും പന്തളം കൊട്ടാരത്തില്‍ ആരും മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പന്തളം രാജപ്രതിനിധി ശശികുമാര വര്‍മ. രാജാവില്ലാത്തിടത്ത് പിന്നെന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. ശബരിമലയുടെ മേല്‍ പന്തളം രാജകുടുംബത്തിന് ഉടമസ്ഥാവകാശമില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിന് മറുപടി പറയാന്‍ പന്തളം കൊട്ടാരത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശശികുമാര വര്‍മയുടെ പരാമര്‍ശം.
തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി ലയിക്കുന്നതിനായി 1949 ഉണ്ടാക്കിയ കവനന്റ്(ഉടമ്പടി) പ്രകാരം ശബരിമല ക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിന് അവകാശമുണ്ടെന്ന വാദം ശശികുമാരവർമ ആവര്‍ത്തിച്ചു. ക്ഷേത്രത്തിലെ ആചാരങ്ങൾക്ക് മാറ്റം വരുത്താൻ മറ്റാർക്കും അധികാരമില്ലെന്നും വാർത്താ സമ്മേളനത്തിൽ ശശികുമാരവർമ പറഞ്ഞു.
ക്ഷേത്രം ഭക്തരുടേതാണ്. മേൽക്കോയ്മാ അധികാരമാണ് ദേവസ്വംബോർഡിനുള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങൾ അതേപടി നടപ്പാക്കുന്നില്ല. അതുകൊണ്ടാണ് കവനന്റ് നടപ്പാക്കാൻ ആവശ്യപ്പെട്ടത്. ദേവസ്വംബോർഡിന് അധികാരം ലഭിച്ചത് കവനന്റിലാണെന്നും ശശികുമാരവർമ പറഞ്ഞു.
തങ്ങൾ മന്ത്രിമാരെ കുറ്റപ്പെടുത്തിയിട്ടില്ല. ഏതാനും മാസത്തേക്കും ഏതാനും വർഷത്തേക്കും വന്ന് ഭരണം നടത്തുന്നവരുടെ ബന്ധമല്ല കൊട്ടാരത്തിന്റേത്. ആചാരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ശബരിമലയിലെ വരുമാനത്തിൽ കണ്ണുനട്ടിരിക്കുന്നവരല്ല കൊട്ടാരം പ്രതിനിധികൾ. രാജാവില്ലാത്തിടത്ത് എന്തിനാണ് മന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here