വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അയ്യപ്പധർമ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. മതസ്പര്‍ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ ചോരവിഴ്ത്താന്‍ നിരവധി പേര്‍ തയ്യാറായിരുന്നെന്ന പരാമര്‍ശത്തിലാണ് രാഹുലിനെതിരെ കേസ്. ഈ പരാമര്‍ശത്തിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഐപിസി 117, 153, 118 ഇ എന്നീ സെക്‌ഷനുകൾ പ്രകാരമാണ് കേസ്. എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെയാണ് തങ്ങൾക്ക് പ്ലാൻ ബിയും സിയും ഉണ്ടായിരുന്നെന്ന് രാഹുൽ വെളിപ്പെടുത്തിയത്. പരാമർശം വിവാദമായതോടെ നിലപാടിൽ നിന്ന് രാഹുൽ ഈശ്വർ പിന്നീട് പിൻമാറിയിരുന്നു.
തിരുവനന്തപുരം സ്വദേശി പ്രമോദിന്റെ പരാതിയില്‍ നിയമോപദേശം നേടിയ ശേഷമാണ് പോലീസ് കേസെടുത്തത്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തിനിടെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here