പോലീസിന്റെ സൈബര്‍സേവനം എല്ലാവരിലേക്കും ലഭ്യമാക്കും: മുഖ്യമന്ത്രി

ഉയര്‍ന്ന സാങ്കേതികവിദ്യയുടെ കാലഘട്ടത്തില്‍ മുഴുവനാളുകള്‍ക്കും പൊലീസിന്റെ സൈബര്‍സേവനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ പൊലീസ് പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്ന കാലഘട്ടത്തില്‍, സൈബര്‍മേഖലയില്‍ വൈദഗ്ധ്യം നല്‍കുന്ന രീതിയിലാണ് പൊലീസിന് പരിശീലനം നല്‍കുന്നത്. സാധാരണജനത്തിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ‘രക്ഷ’ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണക്കാരന് പൊലീസ് പുറപ്പെടുവിക്കുന്ന സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് സംബന്ധമായ അറിയിപ്പുകളും പെട്ടെന്നുതന്നെ ലഭിക്കും.
സേനയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥരുടെയും മൊബൈല്‍ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും ഇപ്പോള്‍ ആപ്പിലൂടെ ലഭിക്കുമെന്ന് മാത്രമല്ല, അവര്‍ക്ക് ആപ്പിലൂടെതന്നെ സന്ദേശങ്ങള്‍ അയക്കാനും സാധിക്കും. കേരളത്തിനുള്ളിലെ ഏതു സ്ഥലവും ഏതു പൊലീസ് സ്റ്റേഷന്റെ കീഴിലാണെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്പുകളും ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആവശ്യമായ വിവരങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇത്തരം ആപ്പുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സൗകര്യങ്ങള്‍ സമൂഹം പൊതുവിലും സ്ത്രീകള്‍ പ്രത്യേകിച്ചും ഉപയോഗപ്പെടുത്തുന്നു എന്നുറപ്പാക്കുന്ന വിധത്തിലുള്ള ബോധവല്‍ക്കരണം നടത്തുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here