ശബരിമല സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു

ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് ശബരിമലയിൽ ഉണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ കേസ്സെടുത്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തിൽ ദേവസ്വം ബോഡിനോടും സർക്കാരിനോടും കോടതി വിശദീകരണം തേടി. അതേസമയം വിവാദ പ്രസംഗത്തിന്റെ പേരിൽ ശ്രീധരപിള്ളയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരമെന്നായിരുന്നു സ്‌പെഷല്‍ കമ്മീഷണറുട റിപ്പോര്‍ട്ട്. ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കോടതി സ്വമേധയാ കേസെ ടുത്തത്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഈ സാഹചര്യം മുതലെടുത്തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടന്നും റിപോർട്ടിൽ പറയുന്നു. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നട തുറന്നപ്പോള്‍ സ്ത്രീകളെ തടഞ്ഞത് തെറ്റായ നടപടിയാണ്. പതിനെട്ടാംപടിയില്‍ ആചാരലംഘനം നടന്നു. ചിലര്‍ ഇരുമുടിയില്ലാതെ പതിനെട്ടാം പടി കയറുന്ന സ്ഥിതി ഉണ്ടായതായും സ്‌പെഷല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിലാണ്. സുരക്ഷ ഭീഷണിയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമലയെന്നും റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിന്മേൽ ഉചിതമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേ സമയം ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസംഗം നടത്തിയ ശ്രീധരൻ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പ്രസംഗത്തെ തുടർന്ന് സന്നിധാനത്ത് സംഘർഷമുണ്ടായതായും സ്ത്രീകളെ വരെ തടഞ്ഞതായും സർക്കാർ കോടതിയെ അറിയിച്ചു. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാൻ ശ്രമിക്കുന്നതായും സർക്കാർ ചൂണ്ടി കാട്ടി. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തിമാറ്റി തനിക്കെതിരെ തെറ്റിദ്ധാരണ പരത്തി കേസെടുത്തതെന്ന് ശ്രീധരൻ പിള്ളയും കോടതിയെ അറിയിച്ചു. ഹർജി വിശദമായ വാദത്തിനായി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here