‘ബന്ധുവിനെ നിയമിച്ചത് വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന്’; ജലീലിനെ വിടാതെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മന്ത്രി ജലീല്‍ തന്റെ ബന്ധുവിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
ബന്ധുവായ അദീബിന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകള്‍ ഇല്ലെന്ന് ഫിറോസ് നേരത്തെ ആരോപിച്ചിരുന്നു. ഈ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയില്‍ മന്ത്രി നേരിട്ട് ഇടപെട്ട് മാറ്റം വരുത്തി തന്റെ ബന്ധുവിനെ നിയോഗിച്ചിരിക്കുകയാണെന്ന് ഫിറോസ് കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അടിസ്ഥാന യോഗ്യതയില്‍ മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് മാറ്റം വരുത്തിയിരിക്കുകയാണ്. യോഗ്യതയില്‍ മാറ്റം വരുത്തരുതെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ മന്ത്രി അവഗണിച്ചു. യോഗ്യതയില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി നേരിട്ട് നോട്ട് എഴുതി. മന്ത്രിസഭായോഗത്തിന്റെ അനുമതി വാങ്ങണമെന്ന സെക്രട്ടറിയുടെ നിര്‍ദ്ദേശവും മന്ത്രി അവഗണിച്ചു. ഇതെല്ലാം മന്ത്രി നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ മാറ്റം വരുത്തിയതിന് തെളിവുകളാണ്. ബന്ധുവായ കെ.ടി അദീബിന് വേണ്ടിയാണ് ഈ ക്രമക്കേട് നടന്നിരിക്കുന്നതെന്ന് ആരോപിച്ച പി.കെ ഫിറോസ് മുഖ്യമന്ത്രി അറിഞ്ഞാണോ ഇത് നടന്നിരിക്കുന്നതെന്നും ചോദിച്ചു.
നിയമനം വിവാദമായതോടെ കെ.ടി അദീബ് ജനറല്‍ മാനേജര്‍ പദവിയില്‍ നിന്ന് രാജിവെച്ചിരുന്നു. വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. തന്നെ എസ്.ഐ.ബിയിലേക്ക് തിരിച്ചയക്കണമെന്ന് അദീബ് ആവശ്യപ്പെട്ടു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ് പറഞ്ഞു.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് അദീബ്.
കെ.ടി അദീബിനെ ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ ചട്ടങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജരായി നിയമിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here