മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം
മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ആക്രമണം. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ സാനിയോ മനോമിക്കും പങ്കാളിയായ ജൂലിയസ് നികിതാസിനുമാണ് ആക്രമണത്തില്‍ പരിക്കേറ്റത്. മുന്‍ എംഎല്‍എ കെ.കെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മകനാണ് ജൂലിയസ് നികിതാസ്. ഹര്‍ത്താല്‍ അനുകൂലികളാണ് ഇരുവര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് പോകുംവഴി വാഹനം തടഞ്ഞുനിര്‍ത്തിയാണ് ഹര്‍ത്താന്‍ അനുകൂലികള്‍ ഇരുവരെയും തടഞ്ഞുവെച്ച് ആക്രമിച്ചത്. കക്കട്ട് അമ്പലകുളങ്ങരയില്‍ വച്ചാണ് ഇരുവരും സഞ്ചരിച്ച കാര്‍ തടഞ്ഞു പുറത്തിറക്കി എട്ടോളം വരുന്ന സംഘം ആക്രമിച്ചത്. ആശുപത്രിയിലേക്ക് പോകുവഴി ഇരുവര്‍ക്കും നേരെ വീണ്ടും ആക്രമണമുണ്ടായി. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ജൂലിയസിനെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരു പ്രകോപനവും ഇല്ലാതെ, കാർ തടഞ്ഞുനിർത്തിയപാടെ അക്രമിസംഘം മർദ്ദനം തുടങ്ങുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here