‘ഞങ്ങളുടെ പൂര്‍വികരുടെ ആരാധനാലയത്തില്‍ നിങ്ങള്‍ക്കെന്തു കാര്യം’; രാഹുല്‍ ഈശ്വറിന് മലയരയ വിഭാഗത്തിന്റെ മറുപടി
ശബരിമലയില്‍ മകരവിളക്ക് തെളിയിക്കാനുള്ള അവകാശം മലയരയര്‍ക്ക് നല്‍കണമെന്ന രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനയ്ക്ക് മലയരയ വിഭാഗത്തിന്റെ മറുപടി. മലയരയര്‍ക്ക് മകരവിളക്ക് തെളിയിക്കാനല്ലാതെ മറ്റ് കൂടുതല്‍ അവകാശങ്ങളൊന്നുമില്ലെന്ന രാഹുല്‍ ഈശ്വറിന്റെ വാദത്തെ എതിര്‍ത്തുകൊണ്ട് മലയരയ വിഭാഗം പ്രസിഡന്റ് പി.കെ സജീവ് രംഗത്തെത്തി. മലയരയ വിഭാഗത്തെ ഇത്ര നാള്‍ തെറ്റിദ്ധരിപ്പിച്ചത് രാഹുല്‍ ഈശ്വര്‍ അടക്കമുള്ള തന്ത്രി കുടുംബമാണെന്ന് സജീവ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ശബരിമല തങ്ങളുടെ പൂര്‍വികരുടെ ആരാധനാലയമാണെന്നും അവിടെ നിങ്ങള്‍ക്ക് എന്ത് കാര്യമെന്നും സജീവ് രാഹുല്‍ ഇശ്വറിനോട് ചോദിച്ചു. തങ്ങളുടെ ക്ഷേത്രത്തില്‍ തന്ത്രി ജോലി ചെയ്യുന്നവര്‍ മലയരയ വിഭാഗത്തിന്റെ അവകാശങ്ങള്‍ എന്തെന്നു തീരുമാനിക്കേണ്ട എന്നും സജീവ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
രാഹുൽ ഈശ്വരന്റെ പ്രസ്താവന കണ്ടു. മകരവിളക്ക് ഇനി മുതൽ മല അരയർക്കു നൽകണമെന്നും മറ്റവകാശങ്ങൾ പറഞ്ഞ് മല അരയരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. എനിക്കു പറയാനുള്ളത് ഇത്രകാലം ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചത് നിങ്ങളാണ്.ഞങ്ങടെ പൂർവികരുടെ ആരാധനാലയത്തിൽ നിങ്ങൾക്കെന്തു കാര്യം.ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രി ജോലി ചെയ്യുന്നവർ ഞങ്ങളുടെ അവകാശങ്ങൾ എന്തെന്നു തീരുമാനിക്കണ്ട. മകരവിളക്കും പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലഅരയരടക്കമുള്ള ദ്രാവിഡ ജനത
. അവർ നിർമ്മിച്ച ക്ഷേത്രത്തിൽ ഏതൊക്കെ ആരാധന ചെയ്യണമെന്ന് അവർ തീരുമാനിക്കും.വിവരമുള്ളവരെല്ലാം അംഗീകരിച്ചതാണിത്. നിങ്ങളായിട്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ നോക്കണ്ട…. പ്ലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here