പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം: പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വിശാല പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതിനുമുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും. വൈകീട്ട് 3 മണിക്ക് പാര്‍ലമെന്റ് ഹാളിലാണ് യോഗം. ആം ആദ്മി പാർട്ടി ആദ്യമായി സംയുക്ത പ്രതിപക്ഷ യോഗത്തിനെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പാർലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗവും ഇന്നുണ്ട്.
പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടീ ഡി പീ നേതാവും ആന്ധ്രാപ്രദേശ് മുഖ്യ മന്ത്രിയുമായ ചന്ദ്രബാബുവാണ് സംയുക്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മുൻകൈ എടുത്തത്. കോൺഗ്രസ്സ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യു പീ എ അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്ക് പുറമെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻസിപി നേതാവ് ശരത് പവാർ, നാഷണൽ കോൺഫ്രൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, എസ് പീ നേതാവ് അഖിലേഷ് യാദവ്, ആർജെഡിയുടെ തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾ യോഗത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആദ്യമായി പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് എത്തുമെന്നതാണ് യോഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബിഎസ്പി നേതാവ് മായാവതി യോഗത്തിൽ പങ്കെടുത്തേക്കില്ല. പകരം പ്രതിനിധിയെ അയക്കും. ബിജെഡി, ടിആര്‍എസ് എന്നിവർ പതിവ് പോലെ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും.
പൊതുതെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് പുറമെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയാകും.
ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്ക്കാര് നടപടികൾ, റഫാല്‍ അഴിമതി ആരോപണങ്ങൾ, കര്‍ഷക പ്രശ്നങ്ങള്‍,ബുലന്ദ് ശഹര്‍ കലാപം തുടങ്ഹിയവയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് നീക്കം. ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാരും ലോക്സഭാ സ്പീക്കറും വിളിച്ച് ചേർത്ത സർവകക്ഷി യോഗവും ഇന്ന് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here