മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്ന സംഭവം; വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ
കണ്ടെത്തുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. മലയാറ്റൂർ ഡി എഫ് ഒ, ഡോക്ടർ അരുൺ സക്രിയ ഉൾപ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോർട്ടം നടപടികളും റിപ്പോർട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള കാരണങ്ങൾ, സംശയാസ്പദമോ നിയമവിരുദ്ധമോ കുറ്റകരമോ ആയിട്ടുള്ള സംഭവങ്ങൾ, വനം വകുപ്പിന്റെ ഇടപെടലുകൾ, കൃത്യനിർവ്വഹണത്തിലെ വീഴ്ചകൾ ഉണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടത്. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്റെ നിർദേശം. നാളെ തന്നെ സമിതി അന്വേഷണം ആരംഭിക്കും എന്നാണ് വിവരം.
Story Highlights : Incident of finding dead elephants in Malayattoor forest area; Forest Department orders expert investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here