സിസ്റ്റർ അമല വധക്കേസ്; അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും
സിസ്റ്റർ അമല വധക്കേസിൽ പാലാ അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി കാസർകോഡ് സ്വദേശി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. റിപ്പർ മോഡൽ ആക്രമണത്തിൽ പാലാ കാർമലീത്ത മഠത്തിലെ സിസ്റ്റർ അമല കൊല്ലപ്പെട്ട കേസിലാണ്, അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിക്കുന്നത്.
സാക്ഷികളെയും, മറ്റ് തെളിവുകളും പരിശേധിച്ച് വാദം കേട്ട കോടതി, പ്രതി സതീഷ് ബാബുവിനെതിരെ കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങൾ ശരിവെച്ചിരുന്നു. എന്നാൽ മോഷണം, അതിക്രമിച്ചു കടക്കൽ എന്നിവ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. രണ്ടായിരത്തി പതിനഞ്ച് സെപ്തംബർ പതിനേഴിന് പുലർച്ചെയാണ് സിസ്റ്റർ അമലയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേറ്റുതോട് എസ്.എച്ച് മഠത്തിലെ സിസ്റ്റർ ജോസ് മരിയയെ കൊലപ്പെടുത്തിയത് താനാണെന്നും സതീഷ് തുറന്നു പറഞ്ഞിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. മറ്റൊരു മോഷണക്കേസിൽ ആറുവർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് സതീഷ് ബാബു ഇപ്പോൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here