സര്‍വീസുകള്‍ ഇന്നും വ്യാപകമായി മുടങ്ങി; ദുരിതപെരുവഴിയില്‍ ജനം
എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ടതോടെ സംസ്ഥാനത്ത് ഇന്നും വ്യാപകമായി സര്‍വ്വീസുകള്‍ മുടങ്ങി. മലയോര, ഉൾനാടൻ മേഖലകളിലേക്കുള്ള ട്രിപ്പുകളാണ് ഇന്നും റദ്ദാക്കിയത്. എറണാകുളം ജില്ലയില്‍ മാത്രം പകുതിയില്‍ അധിതം സര്‍വ്വീസുകളാണ് ഇന്ന് റദ്ദാക്കിയത്. എറണാകുളം ഡിപ്പോയിൽ മാത്രം 36 സർവീസുകള്‍ മുടങ്ങി. ഓർഡിനറി ബസുകൾ റദ്ദാക്കിയത് സിറ്റി സർവീസിനെ ബാധിച്ചു. തിരുകൊച്ചി, പെരുമ്പാവൂർ മേഖലയിലെ യാത്രക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയത്. കെഎസ്ആര്‍ടിസി റൂട്ടുകളില്‍ ബസിന്റെ പോരായ്മ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടും ചില്ലറയല്ല.
കണ്ടക്ടർമാർ ഇല്ലാത്തതിനാൽ വയനാട്ടിൽ മോണിംഗ് ഷിഫ്റ്റിൽ മാത്രം പകുതിയോളം സർവീസുകൾ റദ്ദാക്കി. കഴിഞ്ഞ രണ്ട് ദിവസത്തേക്കാളും കൂടുതൽ സർവീസുകൾ ഇന്ന് മുടങ്ങുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംപാനല്‍ കണ്ടക്ടര്‍മാരുടെ കുറവ് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു. ഹ്രസ്വദൂര സര്‍വ്വീസുകളെയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചത്.ഗ്രാമീണ,മലയോര മേഖലകളിലെക്കുളള യാത്രക്കാര്‍ പൂര്‍ണ്ണമായി വലഞ്ഞു. അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച്വിട്ട താല്ക്കാലിക കണ്ടകര്‍മാരുടെ ലോങ്ങ് മാര്‍ച്ച് രണ്ടാം ദിവസവും ആലപ്പുഴയില്‍ തുടരുകയാണ്.
താല്ക്കാലീക കണ്ടകര്‍മാരുടെ കുറവ് മൂലം മലബാറില്‍ മാത്രം റദ്ദാക്കിയത് 100ല്‍പ്പരം സര്‍വ്വീസുകളാണ്.ദീര്‍ഘദൂര സര്‍വ്വീസുകളെ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. ഹ്രസ്വദൂര സര്‍വ്വീസുകളും മലയോര മേഖലകളിലേക്കുളള റൂട്ടുകളുമാണ് റദ്ദാക്കിയത്. വടക്കന്‍ കേരളത്തില്‍ പ്രതിസന്ധി കാര്യമായി ബാധിച്ചത് വയനാട് ജില്ലയെയാണ്.
മധ്യകേരളത്തില്‍ 240ഓളം സര്‍വ്വീസുകള്‍ ഇതുവരെ മുടങ്ങി.തലസ്ഥാന നഗരിയേയും കണ്ടക്ടര്‍ക്ഷാമം കാര്യമായി ബാധിച്ചു.കഴിഞ്ഞ രണ്ട് ദിവസത്തേക്കാളും കൂടുതല്‍ സര്‍വ്വീസുകളാണ് ഇന്ന് മുടങ്ങിയത്.മോണിംഗ് സ്‌പെല്ലില്‍ മാത്രം 100ല്‍പ്പരം സര്‍വ്വീസുകളാണ് ഒഴിവാക്കിയത്.അവധിയിലുളള കണ്ടക്ടര്‍മാരെ തിരികെയെത്തിച്ചും, ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി നല്‍കി പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റ് ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇത് ഫലത്തിലാകുന്നില്ലെന്നതാണ് വസ്തുത. അതേസമയം പിരിച്ച് വിട്ട കെഎസ്ആര്‍ടിസി കണ്ടകര്‍മാരുടെ ലോങ് മാര്‍ച്ച് വന്‍ജനപങ്കാളിത്തത്തില്‍ ആലപ്പുഴയില്‍ രണ്ടാം ദിവസവും തുടരുകയാണ്. മാര്‍ച്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് സമാപിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here