പാർലമെന്റിൽ മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ മലപ്പുറത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് പികെ കുഞ്ഞാലിക്കുട്ടി; നടപടി വിവാദത്തിൽ

പാർലമെന്റിൽ മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ, മലപ്പുറത്ത് വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത പി.കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദത്തിൽ. ലീഗിന്റെ പ്രഖ്യാപിത രാഷ്ട്രീയ ശത്രുവായ മന്ത്രി കെ.ടി.ജലീലിനൊപ്പം വേദി പങ്കിട്ട് വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ചർച്ചയായി. മുത്തലാഖ് പോലുള്ള നിയമങ്ങളെ എതിർക്കാൻ കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിലേക്ക് അയക്കണമെന്ന് പ്രഖ്യാപിച്ച സമസ്തയിലും അതൃപ്തി പുകഞ്ഞ് തുടങ്ങി.
മുത്തലാഖ് ബില്ലിനെ ലോക്‌സഭയിൽ എതിർത്ത 11 പേരിൽ സി പി എം, എം പി മാരും, ആർഎസ്പിയുടെ എൻ കെ പ്രേമചന്ദ്രനും, മുസ്ലീം ലീഗിന്റെ ഇടി മുഹമ്മദ് ബഷീറുമുൾപ്പെടുന്നു. എന്നാൽ ലീഗിന്റെ ശക്തനായ നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പാർലമെന്റിൽ എത്തിയില്ല. പാർലമെന്റിൽ മുത്തലാഖ് ബില്ലിൽ ചർച്ച കൊഴുക്കുമ്പോൾ മലപ്പുറത്ത് ഒരു വിവിഐപി വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
കണ്ണിൽപ്പെട്ടാൽ ലീഗിന് കടിച്ച് കീറാനത്ര രാഷ്ട്രീയം വിരോധമുളള മന്ത്രി കെ ടി ജലീലിനും മറ്റ് നിരവധി പ്രമുഖർക്കുമൊപ്പം കുഞ്ഞാലിക്കുട്ടി വേദി പങ്കിടുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവരികയും വിവാദമാകുകയും ചെയ്തു.
ലീഗ് കേന്ദ്രങ്ങളിലടക്കം വലിയ ചർച്ചയ്ക്കാണ് ഇത് വഴിമരുന്നിട്ടിരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായി കുഞ്ഞാലിക്കുട്ടിയെ പാർലമെന്റിൽ എത്തിക്കണമെന്ന് ആഹ്വാനം ചെയ്ത സമസ്തതയ്ക്കുള്ളിലും കടുത്ത അതൃപ്തി പുകഞ്ഞ് തുടങ്ങി.
മുത്തലാഖ് ഓർഡനൻസ്, ബാല നീതി നിയമം തുടങ്ങിയ വിഷയങ്ങളിൽ ലീഗ് ഫലപ്രദമായി ഇടപെട്ടില്ലെന്ന്, ഒക്ടോബർ 13ന് കോഴിക്കോട്ട് നടന്ന സമസ്തയുടെ ശരിഅത്ത് സമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി വിമർശിച്ചിരുന്നു.
കേവലം രണ്ടാളുടെ തിണ്ണബലം മാത്രമുള്ള ലീഗ് ,പാർലമെന്റിനകത്തും പുറത്തും സ്വീകരിച്ച ശക്തമായ നിലപാടിന്റെ ഫലമായാണ് മുമ്പ് ,മുത്തലാഖ് ബിൽ പാസാകാതിരുന്നതെന്ന്, അന്ന് ആവേശത്തോടെ , അതേ വേദിയിൽ കുഞ്ഞാലിക്കുട്ടി കത്തിക്കയറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here