മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകുന്നേരം അഞ്ചിനു ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന്നാണ് നട തുറന്നത്. സുരക്ഷ കാരണങ്ങളാൽ ശബരിമല പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നട തുറന്ന ആദ്യ ദിവസം തന്നെ വലിയ ഭക്തജന തിരക്കാണ് ശബരിമലയിലുണ്ടായത്. രാവിലെ 11 മണി മുതൽ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിരുന്നു. 12 മണി മുതൽ പമ്പയിൽ നിന്നും ഭക്തരെ മല കയറാൻ അനുവദിച്ചു. വൈകുന്നേരം അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരും മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയും ചേർന്ന് ക്ഷേത്ര നട തുറന്നു.
ജനുവരി 14 നാണ് മകരവിളക്ക് . പന്തളം രാജകൊട്ടാരത്തിൽ നിന്നും ജനുവരി 12 ന് തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് തിരിക്കും. ഘോഷയാത്ര 14 ന് വൈകുന്നേരം സന്നിധാനത്ത് എത്തിച്ചേരും. അന്നേ ദിവസം വൈകുന്നേരം തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കും. മകര സംക്രാന്തി പൂജയും മകരവിളക്കും അന്നു തന്നെയാണ്. 20ന് ക്ഷേത്രനട അടയ്ക്കും. ഇതിനിടെ കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ശബരിമല പ്രദേശത്ത് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് അർധരാത്രി വരെയാണ് നിരോധനാജ്ഞ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ 106 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്നും അക്രമങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here