സൗദിയിൽ അഞ്ച് മേഖലകളിലെ സൗദിവൽക്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും
സൗദിയിൽ അഞ്ച് മേഖലകളിലെ സൗദിവൽക്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എഴുപത് ശതമാനമാണ് ഈ മേഖലകളിലെ സ്വദേശീവൽക്കരണം. ഈ മേഖലകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇപ്പോൾ വിദേശികൾ ആണ്.
മെഡിക്കൽ ഉപകരണങ്ങൾ, വാഹന സ്‌പെയർ പാർട്‌സുകൾ, കെട്ടിട നിർമാണ സാമഗ്രികൾ, കാർപ്പെറ്റ്, പലഹാരം തുടങ്ങിയവ വിൽക്കുന്ന കടകളിൽ ജനുവരി ഏഴു മുതൽ എഴുപത് ശതമാനം സൗദിവൽക്കരണം നിർബന്ധമാണ്. നേരത്തെ പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകൾ ഘട്ടം ഘട്ടമായി സൗദിവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ അഞ്ച് മേഖലകളിൽ തിങ്കളാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരുന്നത്.
നൂറു ശതമാനം സൗദിവൽക്കരണമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത് എങ്കിലും ചില്ലറ വില്പന മേഖലയിൽ നിന്നുള്ള അഭ്യർഥന മാനിച്ച് ഇത് പിന്നീട് എഴുപത് ശതമാനമായി കുറച്ചു. വാഹന ഷോറൂമുകൾ, റെഡിമെയ്ഡ് വസ്ത്രക്കടകൾ, , ഫർണീച്ചർ കടകൾ, പാത്രക്കടകൾ എന്നിവയിൽ സെപ്റ്റംബർ പതിനൊന്നിനു പദ്ധതി പ്രാബല്യത്തിൽ വന്നു. വാച്ച്, കണ്ണട, ഇലക്ട്രിക് സാധനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിൽ നവംബർ ഒമ്പതിനും നിയമം പ്രാബല്യത്തിൽ വന്നിരുന്നു. നിബന്ധനകൾക്ക് വിധേയമായി ചില മേഖലകളെ സൗദിവൽക്കരണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുചീകരണ തൊഴിലാളി, ലോഡിംഗ് തൊഴിലാളി, മെക്കാനിക്ക്, ടെക്‌നിഷ്യൻ, കടകളിലെ മാനേജർ എന്നീ തസ്തികകളിൽ വിദേശികളെ ജോലിക്ക് വെക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here