മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി, നിയമവിരുദ്ധമാണെന്ന് ഡി രാജ

മുന്നാക്കക്കാരിലെ പിന്നാക്ക സംവരണത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ നിലവിലെ സംവരണ വ്യവസ്ഥയെ തകർക്കരുതെന്നും മുഖ്യമന്തി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഇച്ഛാശക്തി ബോധ്യപ്പെട്ടെന്ന് എൻഎസ്എസ് . സുപ്രീംകോടതിവിധിയെ മറികടന്ന് സാന്പത്തിക സംവരണം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന് സിപിഐ ദേശിയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കേരളത്തിൽ മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നടപടിയെടുത്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സംവരണം മുൻപ് ഏർപ്പെടുത്തിയതാണ് . എന്നാൽ നിലവിലെ സംവരണ വ്യവസ്ഥകളിൽ കൈ കടത്താൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ എൻഎസ്എസും സ്വാഗതം ചെയ്തു.കഴിഞ്ഞ അരനൂറ്റാണ്ടിലേറക്കാലമായി എൻഎസ്എസ് ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. സാമൂഹ്യ നീതി നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീതിബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നതെന്നും എൻഎസ്എസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി
എന്നാൽ കേന്ദ്രസർക്കാർ നിലപാടിനെ സിപിഐ ദേശിയ ജനറൽ സെക്രട്ടറി ഡി രാജ വിമർശിച്ചു. ബി.ജെ.പിയുടെ അജണ്ട നടപ്പാക്കാനാുള്ള ശ്രമമാണ് നടക്കുന്നത്. സംവരണം സംബന്ധിച്ച സുപ്രീംകോടതിവിധിയെ മറികടന്ന് സാന്പത്തിക സംവരണം കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും ഡി രാജ പറഞ്ഞു.
ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പിന്നോക്ക ജനവിഭാഗങ്ങളക്കമുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഭരണഘടന പിന്നോക്ക വര്‍ഗ്ഗങ്ങള്‍ക്കാണ് സംവരണം നല്‍കിയിട്ടുള്ളത്. ഇന്നും കേന്ദ്ര സംസ്ഥാന സര്‍വ്വീസുകളില്‍ സാമുദായിക സംവരണം ഉണ്ടായിട്ട് പോലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എന്‍ഡിപി ഒരിക്കലും എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാവുന്നതാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധവുമാണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് എസ്എന്‍ഡിപി ആവശ്യപ്പെടുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here