Advertisement

എം സ്വരാജ് സ്ഥാനാർഥി: നിലമ്പൂരിൽ പോരാടാൻ ഉറച്ച് പിണറായി, മത്സരം കനക്കും

1 day ago
Google News 2 minutes Read
m swaraj pinarayi

പാർട്ടി ചിഹ്നത്തിൽ ഉന്നതനെ തന്നെ കളത്തിലിറക്കാൻ സിപിഐഎം തീരുമാനിച്ചതോടെ നിലമ്പൂരിൽ പോരാട്ടം കനക്കും. പാർട്ടിയിലെ യുവനേതാക്കളിൽ ഏറ്റവും ശ്രദ്ധേയനും ദേശാഭിമാനി എഡിറ്ററുമായ എം സ്വരാജാണ് നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി.

സ്വരാജിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതോടെ, പ്രധാന എതിരാളി പി വി അൻവറാണെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്. യുഡിഎഫിന്റെ ശക്തികേന്ദ്രമായിരുന്ന നിലമ്പൂരിൽ കഴിഞ്ഞ രണ്ട് തവണയും ഇടത് സ്വതന്ത്രനായിരുന്ന പി വി അൻവർ ആണ് വിജയിച്ചത്. കോൺഗ്രസിലെ വോട്ടുചോർച്ചയാണ് അൻവറിനെ തുണച്ചിരുന്നത് എന്ന് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പരാമർശിച്ചിരുന്നു. അൻവർ മുഖ്യശത്രുവായെങ്കിലും നിലമ്പൂർ
ഇടതിനൊപ്പം നിലനിർത്താനുള്ള സിപിഐഎം നീക്കത്തിന്റെ ഭാഗമായാണ് എം സ്വരാജിനെ സ്ഥാനാർത്ഥിയാക്കിയത്.

നിലമ്പൂർ മണ്ഡലത്തിൽ വ്യക്തിപരമായി തനിക്ക് വൻ സ്വാധീനമുണ്ടെന്നാണ് പി വി അൻവർ അവകാശപ്പെട്ടിരുന്നത്. നിലമ്പൂരിൽ രണ്ടുതവണ നേടിയ വിജയം ഇടതുപക്ഷത്തിന്റെ വിജയമല്ലെന്നും താൻ വ്യക്തിപരമായി നേടിയെടുത്ത വിജയമാണെന്നും ആവർത്തിക്കുകയാണ് അൻവർ. ഈ അവകാശവാദത്തെ അപ്പാടെ തള്ളുകയാണ് സിപിഐഎം. ഇടതു വോട്ടുകളും ഒരു വിഭാഗം കോൺഗ്രസ് വോട്ടുകളുമാണ് അൻവറിന്റെ രണ്ടു തവണത്തെ വിജയത്തിനും കാരണമായതെന്നാണ് ഇടതുകേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

പാർട്ടി സ്ഥാനാർഥിയെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിലൂടെ തുടർ ഭരണത്തിലേക്കുള്ള മുന്നേറ്റമെന്ന സന്ദേശം കൂടി സിപിഐഎം ലക്ഷ്യമിടുന്നുണ്ട്. പി വി അൻവറെ മണ്ഡലത്തിൽ നിഷ്പ്രഭനാക്കുകയെന്ന ലക്ഷ്യവും എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ സിപിഐഎമ്മിനുണ്ട്. അൻവറിനെതിരെ പിണറായി വിജയന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗംകൂടിയാണ് സ്വരാജിന്റെ സ്ഥാനാർഥിത്വം. പി വി അൻവർ കാണിച്ചത് തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണെന്ന പ്രചാരണം നേരത്തെ ഇടതു കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി വെല്ലുവിളിച്ച് ഇടത് ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ പി വി അൻവറിന് വ്യക്തമായ മറുപടി നൽകാൻ സിപിഐഎം തീരുമാനിക്കുകയായിരുന്നു. അൻവർ കറിവേപ്പിലയായി എന്ന മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പരിഹാസവും അൻവറെ രാഷ്ട്രീയമായി തകർക്കാൻ സിപിഐഎം തീരുമാനിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയാണ്. നിലമ്പൂരിൽ വീണ്ടും ഒരു സ്വതന്ത്രനെ അവതരിപ്പിക്കുന്നത് പാർട്ടി അനുഭാവികൾക്കും ഇടത് അനുകൂല വോട്ടർമാർക്കും സ്വീകാര്യമാവില്ലെന്ന തിരിച്ചറിവിലാണ് അവസാനഘട്ടം എം സ്വരാജിലേക്ക് പാർട്ടി എത്തുന്നത്. എം സ്വരാജിന്റെ സ്ഥാനാർത്ഥിത്വത്തോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ സിപിഐഎം നേതൃത്വവും അണികളും വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ്.

ഈ നിയമസഭയുടെ കാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നെണ്ണത്തിൽ യുഡിഎഫും ഒരെണ്ണത്തിൽ എൽഡിഎഫുമാണ് വിജയിച്ചത്. സിറ്റിങ് സീറ്റുകൾ നിലനിർത്താൻ അതാത് മുന്നണികൾക്ക് സാധിച്ചു. നിലമ്പൂർ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായതിനാൽ അവിടെ വിജയിക്കേണ്ടത് രാഷ്ട്രീയമായി സിപിഐഎമ്മിന്റെ അനിവാര്യതയാണ്. പിണറായി സർക്കാരിന്റെ തകർച്ച നിലമ്പൂരിൽ നിന്ന് ആരംഭിക്കുമെന്ന പി വി അൻവറിന്റെ പ്രസ്താവന സിപിഐഎം വെല്ലുവിളിയായി ഏറ്റെടുത്തിരിക്കയാണ്.

യുഡിഎഫുമായി സ്ഥാനാർഥി നിർണയത്തിലും മുന്നണി പ്രവേശത്തിന്റെ കാര്യത്തിലും ഇടഞ്ഞു നിൽക്കുന്ന അൻവർ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പി വി അൻവർ മത്സരിക്കാൻ തയ്യാറായാൽ എൽഡിഎഫ് സ്ഥാനാർഥിയുടെ വിജയസാധ്യത വർധിക്കുമെന്നും സിപിഐഎം വിലയിരുത്തുന്നു. പി വി അൻവറിന് മണ്ഡലത്തിൽ വ്യക്തിവോട്ടുകൾ നിർണായകമല്ലെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. പരമ്പരാഗതമായി യുഡിഎഫിന് ലഭിച്ചുകൊണ്ടിരുന്ന കോൺഗ്രസ് വോട്ടുകളാണ് ഇടത് സ്ഥാനാർഥിയായ വേളയിൽ അൻവറിന് ലഭിച്ചിരുന്നതെന്നും, ഈ വോട്ടുകൾ തുടർന്നും ഇടത് സ്ഥാനാർഥിക്ക് അനുകൂലമായി ലഭിക്കുമെന്നും സിപിഐഎം കണക്കുകൂട്ടുന്നുണ്ട്. അൻവർ മത്സരിച്ചാലും യുഡിഎഫിന് പിന്തുണ നൽകിയാലും സിപിഐഎമ്മിന്റെ പ്രധാന പ്രചരണം അൻവറിന്റെ വഞ്ചനാ രാഷ്ട്രീയം തന്നെയായിരിക്കും.

നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചുമതലയുമായി കഴിഞ്ഞ ഒരു മാസമായി എം സ്വരാജ് സജീവമായിരുന്നു. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രസ്ഥാനത്തിലൂടെ സിപിഐഎം നേതൃനിരയിലേക്ക് എത്തിയ എം സ്വരാജ് തൃപ്പൂണിത്തുറയിൽ നിന്ന് 2016ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എം ബാബുവുമായുള്ള രണ്ടാമത്തെ മത്സരത്തിൽ സ്വരാജ് പരാജയപ്പെടുകയായിരുന്നു. എം സ്വരാജിന്റെ മൂന്നാമത്തെ മത്സരമാണിത്. നിലവിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയാണ്. പാർട്ടിയിൽ ശക്തമായ വിഭാഗീയതയുണ്ടായിരുന്ന കാലത്ത് വി എസ് അച്യുതാനന്ദനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ച് രംഗത്തുവന്ന യുവനേതാവുകൂടിയാണ് എം സ്വരാജ്.

Story Highlights : nilambur by election m swaraj pinarayi vijayan pv anvar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here