സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി

സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി. രണ്ടു ദിവസമാണ് ഹര്‍ത്താല്‍. പ്രധാന യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ പണിമുടക്ക് ഹര്‍ത്താലായേക്കും. ബസ്, ഓട്ടോ, ടാക്സി സര്‍വീസുകള്‍ നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ മേഖലകളിലും തൊഴിലാളികള്‍ പണി മുടക്കും. കെ എസ് ആര്‍ ടി സിയിലെ പ്രമുഖ യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കി.
ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ- ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയന്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് അർദ്ധ രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന പണിമുടക്ക് മറ്റന്നാള്‍ അർദ്ധ രാത്രിയാണ് അവസാനിക്കുക. കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്കിങ്ങ് ,ഇന്‍ഷൂറന്‍സ്, ബി എസ് എന്‍ എല്‍ മേഖലയിലെ തൊഴിലാളികള്‍, കർഷകർ, കർഷക തൊഴിലാളികള്‍ എന്നിവർ പണിമുടക്കില്‍ പങ്കെടുക്കും. പ്രധാന റയില്‍വെ സ്റ്റേഷനുകളിലും പിക്കറ്റിംഗ് നടക്കുന്നതിനാല്‍ നാളെയും മറ്റന്നാളും ട്രെയിന്‍ യാത്ര ഒഴിവാക്കി പണിമുടക്കിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അഭ്യർത്ഥിച്ചു.
പണിമുടക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും എംഡി ടോമിന്‍ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിയന്‍ നേതാക്കള്‍ ചെവിക്കൊണ്ടിട്ടില്ല. അതേസമയം, ശബരിമല സര്‍വീസിനെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂണിയനുകള്‍ വ്യക്തമാക്കി. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കും. കേരളത്തില്‍ തുടർച്ചയായി ഉണ്ടായ ഹർത്താല്‍ പരിഗണിച്ച് വ്യാപാരികളെ നിർബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്നും സംയുക്ത സമര സമിതി വ്യക്തമാക്കി. പാല്‍, പത്രം, ആശുപത്രി, സർവ്വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം പണിമുടക്ക് ദിനം കടകള്‍ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കമുളള സംഘടനകളുടെ തീരുമാനം. ബിജെപി ഹര്‍ത്താലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ പശ്ചാത്തലത്തില്‍ പണിമുടക്ക് ദിനം സമാനമായ പ്രതിഷേധങ്ങള്‍ക്കും സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here