ഇന്ന് സംസ്ഥാനമൊട്ടാകെ തുറന്നത് നാമമാത്രമായ കടകൾ
ഹർത്താൽ ദിനത്തിൽ തുറന്നു പ്രവർത്തിക്കുന്ന കടകൾക്കും വ്യാപാരികൾക്കും, വ്യക്തികൾക്കുമടക്കം സംരക്ഷണം ഉറപ്പു വരുത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടും പണിമുടക്ക് ദിനമായ ഇന്ന് സംസ്ഥാനമൊട്ടാകെ തുറന്നത് നാമമാത്രമായ കടകൾ.
മലപ്പുറം മഞ്ചേരിയിൽ തുറന്ന കടകൾ അടപ്പിക്കാനെത്തിയ സമരാനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷം. കോഴിക്കോട് മിഠായിതെരുവിൽ കടകൾ തുറന്നു പ്രവർത്തിച്ചു. കൊച്ചി ബ്രോഡ് വേയിൽ കളക്ടർ നേരിട്ടെത്തി കടകൾ തുറപ്പിച്ചു.
തുറന്ന കടകൾ നിർബന്ധപൂർവ്വം അടപ്പിക്കില്ലെന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ പ്രസ്താവന വെറും വീമ്പ് പറച്ചിലായി. മലപ്പുറം മഞ്ചേരിയിൽ തുറന്ന കടകൾ അടപ്പിക്കാൻ എത്തിയ സമരാനുകൂലികളും വ്യാപാരികളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും സംഘർഷമുണ്ടായി. സംഘർഷം അര മണിക്കൂറോളം നീണ്ട് നിന്നു.
എറണാകുളം ബ്രോഡ് വേയിൽ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള നേരിട്ടെത്തി കടകൾ തുറപ്പിച്ചു. ബ്രോഡ് വേയിൽ മാത്രമാണ് കടകൾ തുറന്നത്. ജില്ലയിൽ പൊതുവെ ഹർത്താലിന്റെ പ്രതീതിയായിരുന്നു. കടകൾ അടപ്പിക്കാൻ ആരെങ്കിലുമെത്തിയാൽ കർശന നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കോഴിക്കോട് മിഠായിതെരുവിലും, പാളയത്തും ജില്ലയിൽ ഒറ്റപ്പെട്ടും കടകൾ തുറന്നു പ്രവർത്തിച്ചു. തങ്ങളെ കടയടയ്ക്കാൻ സമരാനുകൂലികൾ നിർബന്ധിച്ചിട്ടില്ലെന്നും ആളുകളുടെ ഒഴുക്ക് പതിവ് പോലെ ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും വ്യാപാരികൾ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള പണിമുടക്കിനെ അംഗീകരിക്കുന്നു.
പണിമുടക്ക് ദിവസം ,കടകളിലെത്താൻ ജീവനക്കാരെ നിർബന്ധിച്ചിട്ടില്ലെന്നും വ്യാപാരികൾ പറഞ്ഞു.
തൃശ്ശൂരിൽ ശക്തന്‍ പച്ചക്കറി മാര്‍ക്കറ്റിലെ കടകള്‍ തുറന്നു.
തൃശൂര്‍ ടൗണ്‍, മുതുവറ, അമല, പേരാമംഗലം, മുണ്ടൂര്‍, പാവറട്ടി, ഗുരുവായൂര്‍, കുട്ടനെല്ലൂര്‍, പുത്തൂര്‍, അഞ്ചേരി, മാള, പാലക്കല്‍ എന്നിവിടങ്ങളിലും ഒരു വിഭാഗം കടകള്‍ തുറന്നിട്ടുണ്ട്.
തിരുവനന്തപുരം, കോട്ടയം , പാലക്കാട് തുടങ്ങി മറ്റ് ജില്ലകളിലും നാമമാത്രമായെങ്കിലും കടകൾ തുറന്നു പ്രവർത്തിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here