ബി.ജെ.പിയുടെ നേതൃയോഗങ്ങൾക്ക് നാളെ തുടക്കം

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ നേതൃയോഗങ്ങൾക്ക് നാളെ തുടക്കം. നാഷണൽ കൗൺസിൽ യോഗത്തിനാണ് നാളെ മുതൽ രണ്ട് ദിവസം ഡൽഹി വേദിയാകുക. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും ആദ്യാവസാനം പങ്കെടുക്കുന്ന യോഗത്തിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികളും പൊതുതിരഞ്ഞെടുപ്പിൽ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങളും ചർച്ചയാകും.
2014 ന് സമാനമായ ഒരു വിജയം. അതിനുള്ള സാധ്യതകൾ യാഥാർത്ഥ്യമാക്കാനുള്ള തന്ത്രങ്ങൾ പാകപ്പെടുത്തുകയാണ് നാഷണൽ കൗൺസിൽ യോഗത്തിന്റെ പ്രധാന അജണ്ട. ഡൽഹിയിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12,000 ത്തോളം ഭാരവാഹികൾ പങ്കെടുക്കും. 2013 ന് ശേഷം ബി.ജെ.പി സംഘടിപ്പിയ്ക്കുന്ന അതിവിപുലമായ യോഗമാണ് ഡൽഹിയിലെത്. എല്ലാ തലങ്ങളിലും ഉള്ള നേതൃനിരയെ അണിനിരത്തി സമഗ്രമായ ഒരു ആത്മപരിശോധനയിലൂടെ സാധ്യതകൾ അനുകൂലമാക്കുകയാണ് തന്ത്രം.
സർക്കാരിന്റെ നയപരിപാടികൾ താഴെത്തലങ്ങളിലെയ്ക്ക് എത്തിയ്ക്കാനും; റാഫേൽ അടക്കമുള്ള വിഷയങ്ങളെ പ്രതിരോധിയ്ക്കാനും ഉള്ള നിർദേശങ്ങൾ യോഗത്തിൽ ദേശിയ നേത്യത്വം നൽകും. എല്ലാ സംസ്ഥാനങ്ങളിലും നാഷണൽ കൗൺസിലിന് തുടർച്ചയായ് സംഘടിപ്പിയ്ക്കെണ്ട നേതൃ യോഗത്തെ കുറിച്ചും തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ സംഘാടനത്തെ കുറിച്ചും യോഗം ചർച്ച ചെയ്യും. അയോധ്യയിലെ ക്ഷേത്ര നിർമ്മാണം സംബന്ധിച്ച പാർട്ടി നിലപാട് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കും. ആർ.എസ്.എസ് അടക്കമുള്ള സംഘപരിപാർ സംഘടനകളിലെ നേതാക്കൾ 12 ആം തിയ്യതി വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാക്കളായ് പങ്കെടുക്കും. ശബരിമലയിലെ യുവതി പ്രവേശനാനന്തര സംഘർഷങ്ങളെ കുറിച്ച് യോഗം ഒരു പ്രതിഷേധ പ്രമേയം പാസാക്കും എന്നാണ് സൂചന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here