ഉത്തർ പ്രദേശിൽ സഖ്യ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്

ഉത്തർ പ്രദേശിൽ ബിഎസ്പി- എസ്പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ സഖ്യ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്സും. മുൻ എസ്പി നേതാവ് ശിവപാൽ യാദവാണ് കോൺഗ്രസിനൊപ്പം നിൽക്കാൻ തയ്യാറായിരിക്കുന്നവരിൽ മുഖ്യൻ. അജിത് സിംഗിന്റെ ആർഎൽഡിയുമായും
എൻഡിഎയിൽ അതൃപ്തരായി നിൽക്കുന്ന അപ്നാ ദളുമായും കോൺഗ്രസ്സ് ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
80 സീറ്റിൽ മത്സരിക്കാനൊരുക്കമാണെന്നും അതേസമയം സമാന മനസ്‌കർക്കൊപ്പം സഖ്യത്തിലേർപ്പെടുമെന്നും ഇന്നലെ കോൺഗ്രസ്സ് വ്യക്തമാക്കിയിരുന്നു. എൻ ഡി എ, എസ്പി ബിഎസ്പി ഇതര സഖ്യത്തിന് തയ്യാരാണെന്ന് എസ്പി വിട്ട് പ്രഗതീശീൽ സമാജ്വാദി പാർട്ടി രൂപീകരിച്ച ശിവപാൽ യാദവും നിലപാടെടുത്തിട്ടുണ്ട്.
യാദവ സമുദായത്തിൽ സ്വാധീനമുള്ള നേതാവിന്റെ വരവ് ഗുണം ചെയ്യുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. അജിത്ത് സിംഗിന്റെ ആർഎൽഡി യാണ് കോൺഗ്രസ്സ് സഖ്യത്തിൽ പ്രതീക്ഷിക്കുന്ന മറ്റൊരു പാർട്ടി. എസ്പി ബിഎസ്പി സഖ്യത്തിൽ ഉണ്ടാകുമെന്ന് കരുതപ്പെട്ടിരുന്ന പാർട്ടി ആയിരുന്നു ആർഎൽഡി. ആറു സീറ്റുകൾ ആവശ്യപ്പെട്ട സ്ഥാനത്ത് രണ്ടു സീറ്റുകൾ മാത്രമേ ആർഎൽഡിക്ക് നൽകാൻ മയാവതിയും അഖിലേഷും തയ്യാറായുള്ളൂ. ഇതിനെ തുടർന്ന് ഇടഞ്ഞ് നിൽക്കുകയാണ് അജിത്ത് സിംഗ്. ഇത് മുതലെടുത്ത് ആർഎൽഡിയെ അടുപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ടിഡിപി, ആർഎൽഎസ്പി എന്നിവർക്ക് പിന്നാലെ എൻഡിഎ വിട്ട് പുറത്തേക്കിറങ്ങുന്ന സ്ഥിതിയിലാണ് അപ്നാദൾ. യുപിയിൽ 9 എംഎൽഎമാരും രണ്ട് എംപിമാരുമുണ്ട് അപ്‌നാ ദളിന്. ഇവരുമായി ചേർന്നാൽ വാരാണസി മേഖലയിൽ നേട്ടം ഉണ്ടാക്കാം എന്ന് കോൺഗ്രസ്സ് കണക്ക് കൂട്ടുന്നു. അതിനുള്ള ശ്രമങ്ങളും കോൺഗ്രസ്സ് ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഈ സഖ്യ ശ്രമങ്ങൾ ഫലം കണ്ടാൽ ഉത്തർപ്രദേശിൽ ഇത്തവണയും ശക്തമായ ത്രികോണ മത്സത്തിനായിരിക്കും കളം ഒരുങ്ങുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here