ബാലഭാസ്കറിന്റെ ഡ്രൈവര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി; ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കുന്നു
സംഗീത സംവിധായകൻ ബാലഭാസ്ക്കറിന്റെ സാമ്പത്തിക ബന്ധങ്ങൾ പൊലീസ് പരിശോധിക്കുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അർജുൻ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എടിഎം മോഷ്ടാക്കളെ സംരക്ഷിച്ചതിന് അടക്കം രണ്ട് ക്രിമിനല്‍ കേസുകളിലാണ് അര്‍ജ്ജുന്‍ പ്രതിയായിട്ടുള്ളത്. ബാലഭാസ്കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ അന്വേഷസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടത്. പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും പോലീസ് പറയുന്നു. എട്ട് ലക്ഷം രൂപയുടെ ഇടപാടാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബാലഭാസ്കറിന്റെ പിതാവ് രംഗത്ത് എത്തിയതിന് പിന്നാലെ ഇരുവരുടേയും മൊഴി പോലീസ് വീണ്ടും എടുത്തിരുന്നു. അന്ന് കൊടുത്ത അതേ മൊഴിയില്‍ ലക്ഷ്മി ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കര്‍ വണ്ടിയോടിച്ചുവെന്നാണ് അര്‍ജ്ജുന്‍ പോലീസിനോട് പറഞ്ഞത്. പുറകിലെ സീറ്റില്‍ ഇരുന്ന ബാലഭാസ്കറിന് ഡ്രൈവര്‍ ജ്യൂസ് കൊണ്ട് കൊടുക്കുകയായിരുന്നുവെന്നാണ് ലക്ഷ്മിയുടെ മൊഴി.
സെപ്തംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുന്നത്. ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. മകള്‍ തേജസ്വിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളുമായി രക്ഷപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here