Advertisement

നെടുമങ്ങാട് പൊലീസ് സ്റ്റേഷന്‍ ആക്രമണം; മുഖ്യപ്രതിയടക്കം ഇന്ന് പിടിയിലായത് 3 പേര്‍

February 3, 2019
Google News 0 minutes Read

ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതിയടക്കം 3 പേര്‍ പിടിയില്‍. ആര്‍ എസ് എസ് ജില്ലാ പ്രചാരക് പ്രവീണ്‍ അടക്കമുള്ള പ്രതികളെ നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പ്രവീണിനെ പൊലീസ് പിടികൂടിയത്.

കേരളം വിടാനുള്ള ശ്രമത്തിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതിയും ആര്‍ എസ് എസ് നെടുമങ്ങാട് സംഘജില്ല പ്രചാരകുമായ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെയും നെടുമങ്ങാട് സ്വദേശി ശ്രീജിത്തിനെയും നെടുമങ്ങാട് സി ഐ യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വെ സ്റ്റേഷനിലെത്തിയ പ്രതികളെ മഫ്ടിയിലുള്ള പൊലീസ് പിടികൂടിയത്. വൈകിട്ടോടെ കേസിലെ മറ്റൊരു പ്രതിയായ നെടുമങ്ങാട് സ്വദേശി അഭിലാഷിനെയും പൊലീസ് പിടികൂടി.പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. ഒളിവില്‍ കഴിയുകയായിരുന്ന പ്രവീണിന് രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണം ലഭിച്ചിരുന്നതായി ഡിവൈഎസ്പി അശോക് കുമാര്‍ പറഞ്ഞു.

ശബരിമല യുവതീ പ്രവേശനത്തിനു ശേഷം ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിലാണ് പൊലീസ് സ്റ്റേഷനുനേരെ ബോംബേറുണ്ടായത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്നിരുന്ന പൊലീസുകാരുടെ നേരെയാണ് ബോംബെറിഞ്ഞത്. പൊലീസുകാര്‍ ചിതറിയോടിയെങ്കിലും ബഹളത്തില്‍ എസ് ഐക്ക് നേരിയ പരിക്കുപറ്റി.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍ എസ് എസ് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രവീണിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രവീണിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജറാക്കില്ല.സ്റ്റേഷന്‍ ബോംബേറ് കേസില്‍ ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 7 പേര്‍ കേസില്‍ റിമാന്റില്‍ കഴിയുകയാണ്. കേസില്‍ ഒരു ദിവസം 3 പ്രതികളെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here