സീറ്റ് വിഭജനം; ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം
സീറ്റ് വിഭജനത്തിനുള്ള ഇടതുമുന്നണി ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇന്നു തുടക്കം. സിപിഎമ്മും സിപിഐയും ഇന്ന് ചര്‍ച്ച നടത്തും. . മറ്റു ഘടകക്ഷികളുമായും സി പി എം നേതൃത്വം ചർച്ച നടത്തും.
ഔദ്യോഗിക ചർച്ചയ്ക്ക് മുമ്പേ ഉഭയകക്ഷി ധാരണയിലെത്താനാണ് സി പി എം നീക്കം. ഇന്നും നാളെയുമായി ചർച്ച പൂർത്തിയാക്കാനാണ് സി പി എം ശ്രമം. മുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള ചര്‍ച്ചയാണ് നിര്‍ണായകം. ഈ ചര്‍ച്ചയില്‍ത്തന്നെ സീറ്റ് വിഭജനം സംബന്ധിച്ച ഏകദേശ ധാരണയാകും. കഴിഞ്ഞ തവണ സിപിഐ മത്സരിച്ചത് നാലു സീറ്റുകളിലാണ്. നാലിലും ഇത്തവണ മത്സരിക്കുമെന്നു സിപിഐ വ്യക്തമാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ കൊല്ലവുമായി തിരുവനന്തപുരം വച്ചുമാറണമെന്ന ആഗ്രഹം സി പി ഐ ക്കുണ്ട്. സിപിഎം പക്ഷേ അതിനു തയ്യാറല്ല.
15 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തവണ മത്സരിച്ചത്. സി പി ഐ യുടെ നാല് സീറ്റിനു പുറമേ ജെഡിഎസ് കോട്ടയത്തും മത്സരിച്ചു. ഇത്തവണ തിരുവനന്തപുരം നല്‍കണമെന്ന് ഉഭയകക്ഷി ചർച്ചയിൽ ജെഡിഎസ് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടും. മുന്‍ എംപി നീലലോഹിതദാസന്‍ നാടാരെ മത്സരിപ്പിച്ചാല്‍ തിരുവനന്തപുരം തിരിച്ചുപിടിക്കാമെന്നാണ് ജെഡിഎസിന്റെ പ്രതീക്ഷ. മുന്നണിയിലെ നവാഗതരായ ലോക് താന്ത്രിക് ജനതാദളും ജനാധിപത്യ കേരള കോണ്‍ഗ്രസും സീറ്റ് ആവശ്യം ഉന്നയിക്കും. പത്തനംതിട്ടയോ കോട്ടയമോ വേണമെന്നാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിലൊന്ന് ലഭിച്ചാല്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയാകും. വടകരയോ കോഴിക്കോടോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോക് താന്ത്രിക് ജനതാദള്‍. ഘടകകക്ഷികൾ സീറ്റ് ആവശ്യങ്ങളിൽ ഉറച്ചു നിന്നാലും തലവേദനയില്ലാതെ സീറ്റ് വിഭജനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സി പി എം നേതൃത്വം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here