വിഷമദ്യ ദുരന്തം; ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ മൂന്ന് ദിവസത്തിനിടെ മരിച്ചത് 70 പേര്

വിഷമദ്യം കഴിച്ച് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചത് 70 പേര്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ സഹരാന്‍പുര്‍ ജില്ലയില്‍ മാത്രം 36 പേര് മരിച്ചു. കിഴക്കന്‍ യുപിയില്‍ 8 പേര് മരിച്ചതായും സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡില്‍ മരിച്ചത് 28 പേരാണ്. രണ്ട് പേര് ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. മരണ സംഖ്യ ഉയരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഉത്തരാഖണ്ഡിലാണ് ആദ്യം വിഷമദ്യം വിതരണം ചെയ്തതെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം. ഉത്തരാഖണ്ഡില്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ സഹരാന്‍പുറില്‍ നിന്നും പോയ സംഘം മടങ്ങിയപ്പോള്‍ മദ്യവും കരുതി. സമീപഗ്രാമമായ കുശിനനഗറില്‍ മദ്യം വിതരണം ചെയ്തിരുന്നതായും യുപി പൊലീസ് പറയുന്നു.
തുടക്കത്തില്‍ ചികിത്സ നല്‍കിയത് മരണ സംഖ്യ കുറയാന്‍ കാരണമായിട്ടുണ്ടെന്ന് സഹരാന്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് എ കെ പാണ്ഡെ പറഞ്ഞു. 30 കുപ്പി മദ്യലവുമായാണ് പിന്റു എന്ന ആള് മടങ്ങിയെത്തിയത്. ഇതില്‍ രണ്ടോ മൂന്നോ കുപ്പി കണ്ടെടുത്തിട്ടുണ്ട്. ബാക്കി കുപ്പി അയാള്‍ ആര്‍ക്ക് നല്കി എന്നത് വ്യക്തമല്ല. പിന്റു നല്കിയ മദ്യം കുടിച്ചവരാണോ ആശുപത്രിയില്‍ മരിച്ചതെന്ന് അറിയില്ലെന്നും പാണ്ഡെ പറഞ്ഞു.
യുപിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയും ആശുപത്രിയില്‍ പ്രവേശിച്ചവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷമാണ് നടത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here