എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപ
എല്ലാ സ്കൂളുകളും ഹൈട്ടെക്കാകുന്നുവെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ എസ്എസ്എല്‍സി ചോദ്യപ്പേപ്പറുകള്‍ ലോക്കറില്‍ സൂക്ഷിക്കാന്‍
ചെലവഴിക്കുന്നത് ഒരു കോടിയിലധികം രൂപയെന്ന് വിവാരാവകാശ രേഖ.ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് പോലും ഇല്ലാത്ത ചിലവാണ് മുന്‍ കാലങ്ങളിലുണ്ടായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ വിദ്യാഭ്യാസ വകുപ്പ് വരുത്തിവെക്കുന്നത്.
ചെലവ് ചുരുക്കലിനായി എസ്എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ചു നടത്തണമെന്ന അധ്യാപക സംഘടകളുടെ ആവശ്യവും വകുപ്പ് തള്ളിയിരുന്നു. കനത്ത ചൂടും രണ്ട് സമയങ്ങളിലായി പരീക്ഷ നടത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളും അധിക ചെലവും ചൂണ്ടിക്കാട്ടിയാണ് എസ്എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ചു നടത്തണമെന്ന ആവശ്യം കെഎസ്ടിഎ ഉള്‍പ്പെടുള്ള അധ്യാപക സംഘടനകള്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ സ്കൂളുകളില്‍ വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നാണ് വിദ്യാഭ്യസ വകുപ്പിന്റെ കണ്ടെത്തല്‍.
കോടികള്‍ ചിലവിട്ട് ആധുനിക സംവിധാനങ്ങളോടെ സജ്ജമാക്കുന്ന സ്കൂളുകളില്‍ പരീക്ഷ ചോദ്യപ്പേപ്പറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഇടമില്ലെന്ന് സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുകയാണ്. 2018 അധ്യായന വര്‍ഷം മാത്രം ചോദ്യപ്പേപ്പര്‍ ട്രഷറി ലോക്കറില്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപയാണെന്നും വിവരാവകാശ രേഖ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ അധിക ചിലവ് കുറക്കേണ്ടതാണെന്ന നിലപാട് തന്നെയാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തികപ്രതിസന്ധി പറയുന്ന സര്‍ക്കാര്‍ തന്നെ കാര്യക്ഷമമായി ഇടപെടല്‍ നടത്തിയാല്‍ ചെലവ് ചുരുക്കാവുന്ന സന്ദര്‍ഭങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here