ഡൽഹി തീപിടുത്തം; മരണസംഖ്യ 17 ആയി

ഡൽഹി തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടും. കൊച്ചി ചേരാനല്ലൂർ സ്വദേശി ജയയാണ് മരിച്ചത്. ഡൽഹി കരോൾ ബാഗിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് തിപിടുത്തമുണ്ടായത്.
കരോൾ ബാഗിലെ ഹോട്ടൽ അർപിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തീ പിടുത്തതിനിടെ കാണാതായവരിൽ രണ്ട് മലയാളികൾ ഉൾപ്പെടും. അപകടത്തിൽ നിന്നും രക്ഷപ്പെട്ട സോമൻ എന്ന വ്യക്തിയാണ് തന്റെയൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെ കാണാനില്ലാത്ത വിവരം നൽകുന്നത്.
Read More : ഡൽഹി കരോൾ ബാഗിൽ വൻ തീപിടുത്തം; 9 മരണം
വിദ്യാസാഗർ,ജയ, നളിനി അമ്മ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഇതിൽ ജയ മരിച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മറ്റു രണ്ടുപേരെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
അതേസമയം, പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. എട്ട് യൂണിറ്റ് ഫയർ എഞ്ചിനുകളാണ് എത്തിയിരിക്കുന്നത്. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീ പടർന്നിട്ടില്ല. പ്രദേശത്തുള്ളവരെ മാറ്റിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here