നിയമം നിയമത്തിന്റെ വഴിക്കല്ലാതെ മറ്റേത് വഴിക്ക് പോകാനാണെന്ന് ഇ.പി.ജയരാജന്‍
നിയമം നിയമത്തിന്റെ വഴിക്കല്ലാതെ മറ്റേത് വഴിക്ക് പോകാനാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ഷൂക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരായ സി ബി ഐ കുറ്റപത്രത്തെ സംബന്ധിച്ചായിരുന്നു ഇ.പി.ജയരാജന്റെ പ്രതികരണം. പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയില്‍ സിപിഎം നിലപാട് തള്ളി വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജയരാജനെ പ്രതി ചേര്‍ത്തതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും നിയമത്തെ നിയമത്തിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും വി.എസ്. വ്യക്തമാക്കിയിരുന്നു.
Read More: ജയരാജനെതിരായ സിബിഐ കുറ്റപത്രം; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് വി എസ് അച്യുതാനന്ദൻ
നിയമം നിയമത്തിന്റെ വഴിക്ക് പോകുമൊന്നും രാഷ്ട്രീയ എതിരാളികള്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ പല വഴികളും തേടുന്നതിന്റെ ഭാഗമാണിതെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. കേസ് വന്നാല്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനാകുമോയെന്നും രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് അനുസരിച്ചാണോ പാര്‍ട്ടി നടപടി എടുക്കേണ്ടതെന്നും ഇ.പി.ജയരാജന്‍ ചോദിച്ചു.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ നേരത്തെ തലശ്ശേരി കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സെക്ഷന്‍ 302, 102ബി പ്രകാരമാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തില്‍ കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന കുറ്റമാണ് പി ജയരാജനും, ടി വി രാജേഷ് എംഎല്‍എക്കുമെതിരെ ഉണ്ടായിരുന്നത്. സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദമായ കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തിയത്. 302 വകുപ്പിന് പുറമേ ഗൂഢാലോചന നടത്തിയതിന് 120 ബി വകുപ്പും സിപിഎം ജില്ലാ സെക്രട്ടറിക്കും എംഎല്‍എ ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന് പി ജയരാജന് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. അരിയില്‍ ലോക്കല്‍ കമ്മിറ്റി തിരിച്ചറിഞ്ഞ ഷുക്കൂറിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് ഒരു മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് ജയരാജനെ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here