ഷുക്കൂറിനെ മര്‍ദ്ദിച്ച് മുറിയിലടച്ചു; ജയരാജനെ വിളിച്ച് ഉറപ്പുവരുത്തിയ ശേഷമായിരുന്നു കൊലപാതകമെന്നും കുറ്റപത്രം
അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ ആദ്യ കുറ്റപത്രത്തില്‍ കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചു എന്ന കുറ്റമാണ് പി ജയരാജനും, ടി വി രാജേഷ് എംഎല്‍എക്കുമെതിരെ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സിബിഐ തലശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദമായ കുറ്റപത്രത്തിലാണ് ഇരുവര്‍ക്കുമെതിരെ കൊലക്കുറ്റം കൂടി ചുമത്തിയിരിക്കുന്നത്. 302 വകുപ്പിന് പുറമേ ഗൂഢാലോചന നടത്തിയതിന് 120 ബി വകുപ്പും സിപിഎം ജില്ലാ സെക്രട്ടറിക്കും എം എല്‍എ ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.
Read More: ഷുക്കൂർ കൊലക്കേസ്; പി ജയരാജനെതിരെ കൊലക്കുറ്റം
ഷുക്കൂര്‍ കൊല്ലപ്പെടുമെന്ന് പി ജയരാജന് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജയരാജനും ടി വി രാജേഷുമടങ്ങിയ സിപിഎം നേതാക്കളുടെ വാഹനമാക്രമിച്ചതിനുള്ള പ്രതികാരമാണ് ഷുക്കൂറിന്റെ കൊലപാതകം. അരിയില്‍ ലോക്കല്‍ കമ്മിറ്റി തിരിച്ചറിഞ്ഞ ഷുക്കൂറിനെ മണിക്കൂറുകളോളം മര്‍ദ്ദിച്ച് ഒരു മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് ജയരാജനെ വിളിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
Read Also: സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
2012 ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. അരിയിലില്‍ സിപിഎം – ലീഗ് സംഘര്‍ഷ ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ ജയരാജനും സി പി എം സംഘത്തിനും നേരെ അക്രമം നടന്നതിന് തൊട്ടുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കൊലക്കുറ്റം ചുമത്തിയ സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാന്‍ പി ജയരാജന്‍ തയ്യാറായില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here