ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചു

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആന്ധ്ര സ്വദേശിനികൾ സന്നിധാനത്തെത്തിയത്. പോലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്. വലിയ നടപന്തലിലെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് യുവതികളെ തിരിച്ചയച്ചത്.
അതേസമയം, കുംഭമാസ പൂജയ്ക്ക് നട തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോൾ ദർശനത്തിനെത്തിയവരുടെ എണ്ണത്തിൽ വലിയ കുറവ്. പടിപൂജയ്ക്കുൾപ്പെടെ സന്നിധാനത്ത് ഇതര സംസ്ഥാന ഭക്തരായിരുന്നു അധികവും. ഇതിനിടെ വിരിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസും ഭക്തരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.സംഘർഷമൊഴിഞ്ഞ സാഹചര്യമായിട്ടും ശബരീശ ദർശനത്തിന് മലചവിട്ടുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. മലയാളി തീർത്ഥാടകരേ ക്കാൾ ഇതര സംസ്ഥാനക്കാരായ ഭക്തരായിരുന്നു ഏറെയും.
Read More : ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവം; തന്ത്രിയുടെ വിശദീകരണം ലഭിച്ചില്ലെന്ന് എ പത്മകുമാർ
ഏകദേശം 15000ത്തിനടുത്ത് തീർത്ഥാടകർ മല ചവിട്ടിയെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക്. അതേസമയം വലിയ നടപ്പന്തലിൽ വിരിവയ്ക്കുന്നതിനെ ചൊല്ലി ഭക്തരും പോലീസും തമ്മിൽ വാക്‌പോര് നടന്നു. സുരക്ഷാ പ്രശ്‌നങ്ങൾ മുൻ നിർത്തി നടപ്പന്തലിൽ തങ്ങാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്.
അതേസമയം കുംഭമാസ പൂജയുടെ ഭാഗമായി വിശേഷാൽ പൂജകളും പടിപൂജയും നടന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മണ്ഡലകാലത്തേതിന് സമാനമായി രാത്രി നടയടക്കും വരെ സന്നിധാനത്ത് നാമജപം നടന്നു. നാമജപത്തിന്റെ പേരിൽ മുൻപ് അറസ്റ്റിലായവരാണ് ഇതിൽ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here