Advertisement

മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന

February 15, 2019
Google News 0 minutes Read

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് ചൈന. പുല്‍വാമ ആക്രമണത്തെ അപലപിച്ച ചൈന, അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിക്കുകയായിരുന്നു.

പുല്‍വാമ ആക്രമണം നടുക്കമുണ്ടാക്കുന്നതാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. കൊല്ലപ്പെട്ട സൈനികരുടെ ദുഖത്തില്‍ പങ്കുചേരുന്നു. എല്ലാത്തരം ഭീകരവാദങ്ങളേയും ചൈന എതിര്‍ക്കുന്നു. എന്നാല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൃത്യമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ച് ചൈന തുടര്‍ന്നും മുന്നോട്ടു പോകുമെന്നും വക്താവ് വ്യക്തമാക്കി. പാക്കിസ്ഥാനുമായുള്ള സൗഹൃദമാണ് ചൈനയുടെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെയായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. മലയാളിയായ സൈനികന്‍ ഉള്‍പ്പെടെ 44 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. തെക്കന്‍ കശ്മീരിലെ ഗുണ്ടിവാഗ് സ്വദേശിയായ 22 കാരന്‍ ആദില്‍ അഹമ്മദായിരുന്നു ജെയ്‌ഷെ മുഹമ്മദിന് വേണ്ടി ചാവേറായത്. ആക്രമണത്തെ അപലപിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തി. ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭീകരാക്രമണത്തിന് ശത്രുക്കള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ജവാന്‍മാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലിയും വ്യക്തമാക്കി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here