വിതുരയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഇമാം ഇന്ന് കീഴടങ്ങിയേക്കും
വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങുമെന്നു സൂചന. കൊച്ചിയില്‍ ഒളിവിലായിരുന്ന ഇയാള്‍ ബാഗ്ലൂരിലേക്കു കടന്നുവെന്നാണ് പോലീസിന് കിട്ടിയ വിവരം. വാഹനം ഒളിപ്പിക്കാനും, ഒളിവില്‍ പോകാനും ഇമാമിനെ സഹായിച്ച സഹോദരന്‍മാരെയും കൃത്യത്തിനുപയോഗിച്ച വാഹനവും പോലീസ് ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തിച്ചു. സഹോദരന്‍മാരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പെണ്‍കുട്ടിയെ കൊണ്ടു പോകാനുപയോഗിച്ച ഇന്നോവ കാര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രക്ഷിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസില്‍ പ്രതിയായ ഇമാമിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സഹോദരന്‍ അല്‍ അമീന്‍ ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് ഇയാളെ കൊച്ചി ഷാഡോ പോലീസ് പിടികൂടി തിരുവനന്തപുരം പോലീസിനെ ഏല്‍പ്പിച്ചത്. കേസില്‍ ഇമാമിനെതിരെ ഇന്നലെ രാത്രിയോടെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പ്രതി രാജ്യം വിടാതിരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. പ്രതിയുടെ പാസ്പോര്‍ട്ട് നമ്പറും മറ്റ് വിവരങ്ങളുമടക്കമാണ് എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പോലീസ് നല്‍കിയിരിക്കുന്നത്.
Read Also: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി
ഒരാഴ്ച മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.
പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പോലീസാണ് പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here