കൊലപാതകങ്ങളെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുന്നു; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ മുഖ്യമന്ത്രി നിസാരവല്‍ക്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പോലീസ് കേസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ പിടിക്കപ്പെടില്ല എന്നുറപ്പുള്ളതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിഎം സെല്‍ കോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.കൊലപാതകം പാര്‍ട്ടി അറിഞ്ഞില്ലെന്നാണ് കോടിയേരിയുടെ വാദം. എന്നാല്‍ ഏതെല്ലാം കൊലപാതകങ്ങള്‍ പാര്‍ട്ടി അറിഞ്ഞു നടത്തിയിട്ടുണ്ട് എന്ന് കോടിയേരി വ്യക്തമാക്കണം.രാഷ്ട്രീയപ്രതിയോഗികളെ കായികമായി വക വരുത്തുകയെന്നത് സിപിഎം ശൈലിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രാദേശിക നേതാവായ പീതാംബരനെ പുറത്താക്കിയത് കൊണ്ട് മാത്രം സിപിഎം രക്ഷപ്പെടാന്‍ പോകുന്നില്ല.ഡ്യൂപ്ലിക്കേറ്റ് പ്രതികളെ ലഭിക്കാത്തതുകൊണ്ടാണ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത്. കഴിഞ്ഞ എട്ടു മാസമായി നോര്‍ത്ത് സോണ്‍ എ ഡി പി ജി യെ നിയമിച്ചിട്ടില്ല. അക്രമങ്ങള്‍ക്ക് സൗകര്യാര്‍ത്ഥം സിപിഎം നിര്‍ദേശപ്രകാരമാണ് എഡിജിപിയെ ഇതുവരെ നിയമിക്കാത്തത്. പൊലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നത് എം വി ജയരാജനാണ്.സിപിഎം നടത്തിയ ഒരു കൊലപാതകത്തിന്റെയും നേതൃത്വം അവര്‍ ഏറ്റെടുത്തിട്ടില്ല.എന്നാല്‍ പ്രതിപ്പട്ടികയില്‍ വരുന്നതു മുഴുവന്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ്. രാഷ്ട്രീയപ്രതിയോഗികളെ കായികമായി വരുത്തുകയെന്നത് സിപിഎം ശൈലിയെന്നും കാസര്‍ഗോഡ് കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
കാസര്‍ഗോട്ടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്ത ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തിരുന്നു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല ഗവര്‍ണറെ അറിയിച്ചിരുന്നു. ഉത്തരമേഖല എഡിജിപിയുടെ പോസ്റ്റ് കഴിഞ്ഞ ഏഴെട്ടുമാസമായി ഒഴിഞ്ഞു കിടക്കുന്ന കാര്യവും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. രാജേഷ് ദിവാന്‍ ഒഴിഞ്ഞതിന് ശേഷം ഉത്തരമേഖല ഡിഐജി പോസ്റ്റില്‍ മറ്റാരേയും നിയമിച്ചിട്ടില്ല. കാസര്‍ഗോഡ് ജില്ലയിലെ ക്രമസമാധാനം പാലിക്കുന്നതില്‍ സംഭവിച്ച വീഴ്ചയ്ക്ക് ഇതൊരു പ്രധാനകാരണമാണെന്നും രമേശ് ചെന്നിത്തല ഗവര്‍ണറോട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here