കൊച്ചി കോർപറേഷന്‍ ബഡ്ജറ്റ്; ബ്രഹ്മപുരം പ്ലാന്റ് നവീകരണത്തിനായി മൂന്ന് കോടി രൂപ

കൊച്ചി കോർപറേഷന്റെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ബ്രഹ്മപുരം പ്ലാന്റ് നവീകരണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പുതിയ പ്ലാന്റ് ബ്രഹ്മപുരത്ത് രണ്ടു മാസത്തിനകം നിർമാണം ആരംഭിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. ബ്രഹ്മപുരം വിഷയമുന്നയിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം തടസപ്പെടുത്തിയിരുന്നു.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിരന്തരം തീപിടുത്തം ഉണ്ടാവുന്നതും കൊച്ചി നഗരത്തിൽ പുക പടരുന്നതും ഉന്നയിച്ചാണ് ബജറ്റ് തടസ്സപ്പെടുത്തി പ്രതിപക്ഷം ബഹളം വച്ചത്. തുടർന്ന് സർവ്വകക്ഷി യോഗം ചേർന്ന ശേഷമാണ് ബജറ്റവതരിപ്പിക്കാനായത്.
വികസന പ്രഖ്യാപനങ്ങളോടെയായിരുന്നു ബജറ്റവതരണം. പേടിഎം ഉപയോഗിച്ച് നികുതിയടയ്ക്കുന്നതിനുള്ള പുതിയപദ്ധതി, സേവന രംഗത്ത് പുതിയ കമ്പനികൾ, സ്മാർട്ട് റോഡ് പദ്ധതി, ഈ-ഓട്ടോറിക്ഷകൾ തുടങ്ങി കൊച്ചിയെ നവീകരിക്കുന്ന പദ്ധതികളായിരുന്നു പുതിയ ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ.
Read More: ബ്രഹ്മപുരത്തെ മാലിന്യം സംസ്കരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു: സി പി എം ജില്ലാ സെക്രട്ടറി
നഗരത്തിലെ റോഡുകൾ ആധുനിക രീതിയിൽ പുനർനിർമ്മിക്കാനാണ് സ്മാർട്ട് റോഡ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാഹായത്തോടെ 150 കോടി രൂപ ചെലവഴിക്കാനാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. ബി.എം ആൻഡ് ബി.സി റോഡ് നിർമ്മാണത്തിനായി 20 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പാർക്കിങ്ങിനായി അനധികൃതമായി സ്ഥലം കയ്യേറുന്നത് തടയാനും സ്വകാര്യ വ്യക്തികളിൽ നിന്ന് ദീർഘകാല അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കാനും ബഡ്‌ജറ്റിൽ തീരുമാനമായിട്ടുണ്ട്.
റോ റോ സർവീസ് കാര്യക്ഷമമാക്കാൻ 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരത്തിലെ പരസ്യ ബോർഡുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന പ്രത്യേക പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. എന്നാൽ ബജറ്റ് ആവർത്തന വിരസമാണെന്നും ശരിയായ രീതിയിൽ നഗരത്തിലെ ജനങ്ങളുടെ പ്രശ്നം വിലയിരുത്തിയല്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here