ജമ്മു കാശ്മീരില്‍ കനത്ത സുരക്ഷ; 100 കമ്പനി അര്‍ധസൈനികരെ അധികമായി വിന്യസിച്ചു
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ കടുത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനിടെ ജമ്മു കാശ്മീരില്‍ തിരക്കിട്ട സേനാ വിന്യാസം. ഇന്ന് പുലര്‍ച്ചെയാണ് 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ കാശ്മീരില്‍ അധികമായി വിന്യസിച്ചത്. ശ്രീനഗര്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. പുലര്‍ച്ചെ വിമാനമാര്‍ഗ്ഗമാണ് സൈന്യത്തെ എത്തിച്ചത്. കാശ്മീരില്‍ മുന്‍കരുതലിന്റെ ഭാഗമായി ജമാ അത്ത് ഇസ്ലാമി നേതാക്കളെയും വിഘടനവാദി സംഘടനാ നേതാക്കളെയും അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് സേനാനീക്കം.
നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില തകരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ സൈന്യത്തെ അടിയന്തരമായി ഇങ്ങോട്ടെത്തിച്ചത്. മുന്‍കരുതലിന്റെ ഭാഗമായി വിഘടനവാദി നേതാവ് യാസീന്‍ മാലിക്കിനെ ജമ്മു കാശ്മീര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീനഗറിലെ യാസിന്‍ മാലിക്കിന്റെ വസതിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കാശ്മമീരിലെ സുരക്ഷ ശക്തമാക്കല്‍.
Read Also: കശ്മീരികളെ ബഹിഷ്‌ക്കരിക്കണമെന്ന് പറഞ്ഞ മേഘാലയ ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് പി ചിദംബരം
.
ജമ്മു കാശ്മീരിനു പ്രത്യേക പദവി നല്‍കുന്ന വകുപ്പുകളിലൊന്നായ ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കണമെന്നുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ കാശ്മീരിലെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.ജമ്മു കാശ്മീരിലെ സ്ഥിര താമസക്കാര്‍ക്ക് മാത്രമേ സ്വത്തു വകകള്‍ കൈവശം വയ്ക്കാവു എന്ന് ഉറപ്പു നല്‍കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 35 എ. ഈ വകുപ്പ് പിന്‍വലിക്കണമെന്നാവശ്യപെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കുക.
അതേ സമയം കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും വീടുകളില്‍ റെയിഡ് നടത്തുകയും ചെയ്തതിനെതിരെ പ്രതിഷേധവുമായി വിഘടനവാദി സംഘടനകള്‍ രംഗത്തെത്തി. രാജ്യത്ത് വീണ്ടും അനിശ്ചിതത്ത്വം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ ഗൂഡാലോചനയാണിതെന്ന് ജമാഅത്ത് ഇസ്ലാമി വക്താവ് പറഞു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കാശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷയും വാഹനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here