കാസര്‍കോട് കോണ്‍ഗ്രസ് അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ഇ പി ജയരാജന്‍

പെരിയയിലെ കൊലപാതകത്തിനു ശേഷം കാസര്‍കോട് കോണ്‍ഗ്രസ് ആക്രമണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊലപാതകത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ക്രിമിനല്‍ അഴിഞ്ഞാട്ടവും കൊള്ളയും നടത്തുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കാസര്‍കോട് സമാധാനത്തിനായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ നിന്നും യുഡിഎഫ് ഇറങ്ങിപ്പോയതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു മന്ത്രി. കാര്യങ്ങള്‍ കേള്‍ക്കാനുള്ള സഹനശക്തി പോലും കോണ്‍ഗ്രസിനില്ല. അതിനാലാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. ഒരു കൊലപാതകവും നടക്കാന്‍ പാടില്ലാത്തതാണ്. കാസര്‍കോട്ടെ കൊലപാതകത്തെ സിപിഎം നേരത്തെ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി.
നേരത്തെ പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് യുഡിഎഫ് ഇറങ്ങിപ്പോയിരുന്നു. സിബിഐ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യോഗം ബഹിഷ്‌കരിച്ചതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നാണ് യുഡിഎഫ് നേതാക്കള്‍ ഇറങ്ങിപ്പോയത്. യോഗത്തിലെ കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇറങ്ങിപ്പോവുകയായിരുന്നെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
അതിനിടെ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് ഡിസിസിയുടെ നേതൃത്വത്തില്‍ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങി. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. സിബിഐ അന്വേഷത്തില്‍ ഉറപ്പ് ലഭിക്കാതെ സമാധാന യോഗവുമായി സഹകരിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഗൂഡാലോചന നടത്തിയവര്‍ പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണ് സിബിഐ അന്വേഷണത്തെ മുഖ്യമന്ത്രി എതിര്‍ക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത വി.എം സുധീരന്‍ പറഞ്ഞു.അതേ സമയം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. ക്രൈബ്രാഞ്ച് എസ് പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് പരിശോധന നടത്തിയത്. അന്വേഷണ സംഘം കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here