തിരിച്ചടിച്ച് ഇന്ത്യ; അതിർത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകൾ തകർത്ത് ഇന്ത്യ
പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. ജെയ്‌ഷേ ക്യാംപുകൾക്ക് നേരെ സൈനിക നടപടി. പാക് അധീന കശ്മിരിലെ ജെയ്‌ഷെ ക്യാംപുകൾക്ക് നേരെയാണ് സൈനിക നടപടി ഉണ്ടായത്. കര-വ്യോമ സേനകളുടെ സംയുക്ത സംഘമാണ് സൈനിക നടപടിക്ക് നേതൃത്വം കൊടുത്തത്. ബാൽകോട്ടിലെ ജെയ്‌ഷേ ക്യാംപുകൾ തകർത്തതായി സൂചന.
ഇന്ത്യ സൈനിക നടപടിക്ക് ശ്രമിക്കുന്നതായി പാകിസ്താന്റെ ആരോപണം. ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടക്കുന്നുവെന്ന് പാക് സേന.അതിർത്തി കടന്നുള്ള ആക്രമണമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പാകിസ്താൻ ആരോപിക്കുന്നു.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് ഇന്ത്യ സൈനിക നടപടി ആരംഭിച്ചത്. മിറാഷ് 2000 വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയിൽ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാൽക്കോട്ട് മേഖലയിൽ ഇന്ന് ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകൾ ഇവിടങ്ങളിൽ വർഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങൾ സൂടിപ്പിച്ചിരിക്കുന്നത്.
അതേസമയം, നിയന്ത്രണ രേഖയിൽ വെടിവെപ്പ് തുടരുകയാണ്. പൂഞ്ചിലും നഷൗരിയിലും പാക് വെടിനിർത്തൽ കരാർ ലംഘനമുണ്ടായി.
Read Also : പുൽവാമ ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു
അതേസമയം, പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായകവിവരങ്ങൾ എൻഐഎ ശേഖരിച്ചു. ആക്രമണം നടത്തിയ ചാവേർ സഞ്ചരിച്ച കാറിൻറെ ഉടമയെ തിരിച്ചറിഞ്ഞു. കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ ബിജ്‌ബെഹറ സ്വദേശിയായ സജദ് ഭട്ട് ആണ് വാഹനത്തിൻറെ ഉടമ.
കഴിഞ്ഞ ഫെബ്രുവരി നാലിനാണ് സജദ് ഭട്ട് വാഹനം വാങ്ങിയത്. ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയിലെ അംഗമാണ് ഇയാളെന്നാണ് കണ്ടെത്തൽ. എൻഐഎ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഫെബ്രുവരി 14 ന് നടന്ന ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്.
പുൽവാമ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് ചുവപ്പ് നിറത്തിലുള്ള മാരുതി ഇക്കോ കാർ ആണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ എൻഐഎ കണ്ടെടുത്തു. ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിലാണ് സംഭവം നടന്ന സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തത്. സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് സ്‌ഫോടക വസ്തു നിറച്ച കാർ ഇടിച്ചുകയറ്റുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽനിന്ന് കണ്ടെടുത്തതെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here