Advertisement

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നുവെന്ന് പാകിസ്ഥാന്‍; പ്രതികരിക്കാതെ ഇന്ത്യ

February 26, 2019
Google News 11 minutes Read

പുല്‍വാമ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കുന്നതിനിടെ ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപണം. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചുകടന്നുവെന്ന് ആരോപിച്ച് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂറാണ് രംഗത്തെത്തിയത്.


ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതോടെ പാക് വിമാനങ്ങള്‍ തിരിച്ചടിക്ക് തയ്യാറായെന്നും ഇതോടെ വിമാനങ്ങള്‍ തിരിച്ച് പോകാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അസിഫ് ട്വിറ്ററില്‍ കുറിച്ചു. തിരിച്ചു പറക്കുന്നതിനിടെ ബാലകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്‌ഫോടക വസ്തുക്കള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക് ആരോപണത്തോട് പ്രതികരിക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല.


ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ഉറിയില്‍ നടത്തിയ തിരിച്ചടിക്ക് സമാനമായ രീതിയിലായിരുന്നു ബാല്‍ക്കോട്ട് മേഖലയില്‍ ഇന്ത്യ നടത്തിയ ആക്രമണം. 3000 കിലോ ബോംബുകള്‍ ഇവിടങ്ങളില്‍ വര്‍ഷിച്ചുവെന്നാണ് പ്രതിരോധമന്ത്രാലയത്തിലെ വൃത്തങ്ങള്‍ സൂടിപ്പിച്ചിരിക്കുന്നത്. 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, പാക് അധീന കശ്മീരില്‍ ഇന്ത്യ വ്യോമാക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നു.


രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായ സ്ഥിരീകരണം. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here