പ്രത്യാക്രമണം; മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രത

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. പുഞ്ച് മേഖലയില്‍ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. അഖ്‌നൂറിര്‍ നൗഷെര എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും വിവരമുണ്ട്. അല്‍പസമയം മുന്‍പാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
ഇന്ന് പുലര്‍ച്ചെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തില്‍ 200 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂം പൂര്‍ണ്ണമായും സൈന്യം തകര്‍ത്തു. മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. 12 മിറാഷ് വിമാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. 1000 കിലോ ബോംബുകളും ഇന്ത്യ ഇവിടങ്ങളില്‍ വര്‍ഷിച്ചു. ലേസര്‍ നിയന്ത്രിത ബോംബുകളും ഇന്ത്യ ഉപയോഗിച്ചു. ഇതിന് പിന്നാലെ തിരിച്ചടി സ്ഥിരീകരിച്ച് വിദേശകാര്യ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഇന്ത്യ തിരിച്ചടിച്ച പശ്ചാത്തലത്തില്‍ വെറുതെയിരിക്കില്ലെന്ന് സൂചന നല്‍കി പാകിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ത്യ ആര്‍ക്കു മുന്നിലും തലകുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യം സുരക്ഷിത കരങ്ങളിലാണെന്നും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സൈനികര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി രാജസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് 12 ദിവസത്തിന് ശേഷമാണ് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്നത്. ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here