പെരിയ ഇരട്ടക്കൊലക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഗുരുതര പ്രശ്‌നമെന്ന് രമേശ് ചെന്നിത്തല
പെരിയ ഇരട്ടക്കൊലക്കെസിന്റെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ മാറ്റിയത് ഗുരുതരമായ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ തലവനെയാണ് മാറ്റിയിരിക്കുന്നത്. ഇത് എന്ത് സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു. നേരത്തേ കാസര്‍ഗോഡ് എസ് പി ശ്രീനിവാസിനായിരുന്നു അന്വേഷണ ചുമതല. തുടര്‍ന്നാണ് കേസന്വേഷണത്തിന്റെ ചുമതല എസ് പി വി എം മുഹമ്മദ് റഫീഖിലെത്തുന്നത്. ആരോഗ്യകാരണത്താലാണ് മാറ്റിയതെന്ന് പറയുന്നത്. ഇത് നിര്‍ബന്ധം ചെലുത്തി ബോധപൂര്‍വം പറയിച്ചതാണ്. കേസ് അട്ടിമറിക്കാനുള്ള ബോധപൂര്‍വ ശ്രമാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തുടക്കം മുതല്‍ തന്നെ തെളിവ് നശിപ്പിക്കല്‍, അന്വേഷണം വഴിതിരിച്ചുവിടല്‍, യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഒന്നും മറക്കാനില്ലെങ്കില്‍ കേസന്വേഷണം സര്‍ക്കാര്‍ സിബിഐക്ക് വിടണം. സത്യം പുറത്തുവരണം. എന്തിനാണ് സിബിഐയെ പേടിക്കുന്നതെന്നും ചെന്നിത്തല ചോദിക്കുന്നു.
കൊലപാതികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഇത് അംഗീകരിക്കില്ല. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാനുള്ള എല്ലാ നിയമ വശങ്ങളും യുഡിഎഫ് തേടും. കുടുംബം അനാഥമാകില്ല. ജനങ്ങളുടെ കൈയില്‍ നിന്നും പണം സ്വരൂപിച്ച് കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബത്തിന് നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സിപിഐഎം അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം. കൊലവിളി പാര്‍ട്ടിയായി സിപിഐഎം മാറുകയാണെന്നും ചെന്നിത്തല ഫറഞ്ഞു.
പെരിയ ഇരട്ട കൊലക്കേസില്‍ അന്വേഷണം തുടങ്ങി നാലാം ദിവസമാണ് ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫിഖിനെ നീക്കിയത്. കോട്ടയം ക്രൈംബ്രാഞ്ചിലെ സാബു മാത്യുവിന്നാണ് പകരം ചുമതല. കേസില്‍ മുഖ്യ പ്രതികളെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.
പെരിയയിലെ ഇരട്ട കൊലപാതകക്കേസില്‍ ഇതു വരെ ഏഴ് പ്രതികളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. പ്രതികള്‍ എല്ലാവരും സിപിഎം അനുഭാവികളാണെന്നും പ്രധാന പ്രതി സിപിഎം നേതാവ് പീതാംബരന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികളില്‍ ഒരാളായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here