കെ.ടി.ജലീലിനെതിരായ ബന്ധുനിയമന വിവാദം; ഹൈക്കോടതിയെ സമീപിക്കുമെന്ന് പി കെ ഫിറോസ്
മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന പരാതിയില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടന്ന് വെച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിക്കെതിരെ അന്വേഷണം വേണ്ടന്ന് വെക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതി വഴി നീങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഫിറോസ് പറഞ്ഞു .ഈ വിഷയത്തില്‍ യൂത്ത് ലീഗിന് മുസ്ലിം ലീഗിന്റെ പിന്തുണ ഇല്ലെന്ന ആരോപണം ശരിയല്ല. പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. പി കെ ഫിറോസിന്റെ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് വിജിലന്‍സ് തീരുമാനിക്കുകയും ഈ നിലപാട് സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജലീലിന്റെ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ തലപ്പത്ത് നിയമനം നല്‍കിയത് ചട്ടങ്ങള്‍ മറികടന്നാണെന്നായിരുന്നു ആരോപണം. ജലീലിനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് രംഗത്തെത്തിയതോടെ മന്ത്രി പ്രതിക്കൂട്ടിലായി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്കും യോഗ്യതയില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയും, ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരുന്ന അദീബിന് നിയമനം നല്‍കിയെന്നതുമായിരുന്നു വിവാദം. ആരോപണത്തിന് പിന്നാലെ അദീബിന്റെ നിയമനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here