ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരന് പിന്നാലെ ഓടി കണ്ടക്ടര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഒരു പക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളളത് ആനകള്‍ക്കും ആനവണ്ടിയ്ക്കുമാണ്. സാധാരണക്കാരന്റെ കാറും ബൈക്കും എല്ലാം ആനവണ്ടിയെന്ന കെഎസ്ആര്‍ടിസി തന്നെ. കെഎസ്ആര്‍ടിസിയോട് പ്രിയമേറുമ്പോഴും ബസില്‍ കറിയാല്‍ ബാക്കി തരില്ലെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ഇതിന് അപവാദമാകുകയാണ് ഒരു ചങ്ങനാശ്ശേരിക്കാരന്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍. ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരന് പിന്നാലെ പോയി പണം നല്‍കി ഹീറോ ആയ സൂരജ് കമലാസനന്‍ എന്ന കണ്ടക്ടര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ കൈയ്യടി നേടുകയാണ്.
Read More: കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരം; ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയെന്ന് എ.കെ.ശശീന്ദ്രൻ
മാര്‍ച്ച് രണ്ടാം തീയതി ചെങ്ങന്നൂരില്‍ നിന്നും പാലക്കാടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ വൈറ്റില ഹബ്ബില്‍ നിന്നും തൃശൂരിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരന്‍ 75 രൂപ ടിക്കറ്റിന് നല്‍കിയത് 500 രൂപ. ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലാത്തതിനാല്‍ ടിക്കറ്റിന് പിന്നില്‍ ബാലന്‍സ് എഴുതി കണ്ടക്ടര്‍ ജോലി തുടര്‍ന്നു. തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ ഇറങ്ങിയ യാത്രക്കാരന് ഓട്ടോയില്‍ കയറി പോകാനൊരുങ്ങി. തുടര്‍ന്ന് കണ്ടക്ടര്‍ പിന്നാലെ ഓടിച്ചെല്ലുകയായിരുന്നു. ടിക്കറ്റ് എടുക്കാതെ യാത്രക്കാരന്‍ മുങ്ങിയെന്ന് ബസ്സിലുളളവരും കരുതി. എന്നാല്‍ സൂരജ് ബാക്കി 425 രൂപ യാത്രക്കാരന്‍റെ കൈയ്യില്‍ വച്ച് കൊടുത്തപ്പോഴാണ് സത്യമെന്തെന്ന് എല്ലാവരും അറിഞ്ഞ്.
തിരക്കിനിടയിലും ഓരോ യാത്രക്കാരന്‍റെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയ ചെങ്ങന്നൂര്‍ ഡിപ്പോയിലെ സൂരജ് കമലാസനന്‍ ഇതോടെ താരമാകുകയായിരുന്നു. ജോലിയില്‍ കൃത്യതയും സത്യസന്ധതയും കാത്തുസൂക്ഷിച്ച കണ്ടക്ടര്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. ചങ്ങനാശ്ശേരി ആഞ്ഞിലിത്താനം സ്വദേശിയാണ് ഇദ്ദേഹം.
സമൂഹത്തിന് മാതൃകയാകുന്ന സൂരജിനെപ്പോലെയുളള നന്മമരങ്ങളാണ് ഇന്നിന്‍റെ താരങ്ങള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here