കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ ആരംഭിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അഹമ്മദാബാദില്‍ ആരംഭിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനും, തുടര്‍ നടപടികള്‍ തീരുമാനിക്കാനുമാണ് യോഗം. യോഗ ശേഷം വൈകിട്ട് പൊതുറാലിയും നടക്കും. റാലിയില്‍ വച്ച് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങും.
59 വര്‍ഷത്തിന് ശേഷമാണ് ഗുജ്റാത്തില്‍ കോണ്‍ഗ്രസിന്‍റെ ഒരു പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. രാവിലെ അഹമ്മദാബാദില്‍ എത്തിയ നേതാക്കള്‍ സബര്‍മതിയിലെ ഗാന്ധി ആശ്രമത്തില്‍ സന്ദര്‍ശനം നടത്തി. ദണ്ഡി യാത്രയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥന സമ്മേളനത്തിലും പങ്കെടുത്തു. തുടര്‍ന്നാണ് യോഗ വേദിയായ പട്ടേല്‍ സ്മാരക കേന്ദ്രത്തിലെത്തിയത്. കേന്ദ്രത്തിലെ പട്ടേല്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ അവലോകനം യോഗം നടത്തും. തുടര്‍ നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകളും ഉണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സഖ്യ രൂപീകരണങ്ങളിലും ഉണ്ടായ പുരോഗതികളും വിലയിരുത്തും.
തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ പ്രകടന പത്രികയുടെ കരടിന് യോഗം അംഗീകാരം നല്‍കും. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ട വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടക്കും. ഇതുമായി ബന്ധപ്പെട്ട രണ്ട് പ്രമേയങ്ങള്‍ പാസ്സാക്കും. മോദി സര്‍ക്കാരിന്‍റെ ഭരണ പരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും പ്രമേയങ്ങള്‍. യോഗ ശേഷം ഗുജ്റാത്തിലെ തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള റാലിയിലും നേതാക്കള്‍ പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവര്‍ക്കൊപ്പം, എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പ്രിയങ്ക ഗാന്ധിയും റാലിയെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം. റാലിയില്‍ പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങള്‍ നേതൃത്വം കൊടുത്ത ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങും.
congress working committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here