പിജെ ജോസഫ് പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദം പുകയുന്നതിനിടെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ് പാല ബിഷപ്പുമായി കൂടികാഴ്ച നടത്തി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ജോസഫ് ബിഷപ്പിനെ ധരിപ്പിച്ചുവെന്നാണ് സൂചന.
അതേസമയം പി.ജെ ജോസഫിനെ ജനാധിപത്യ കേരള കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി വിട്ട് പുറത്ത് വന്നാല്‍ അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിനിടെയാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം.
നേരത്തെ തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ചേര്‍ന്ന യോഗം ബഹളത്തെ തുടര്‍ന്ന് പിരിച്ചു വിട്ടിരുന്നു. ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നും വി.എന്‍.വാസവനെ എതിരിടാന്‍ പറ്റിയ സ്ഥാനാര്‍ഥി അല്ലെന്നുമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് യോഗം ബഹളത്തില്‍ കലാശിച്ചത്.
Read More: കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നാടകീയ രംഗങ്ങള്‍. ചാഴികാടന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങില്ലെന്നും സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നും ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ബഹളം രൂക്ഷമായതോടെ യോഗം അവസാനിക്കുന്നതിന് മുന്‍പ് തന്നെ പിരിച്ചുവിട്ടു.
കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പി.ജെ ജോസഫുമായി ചര്‍ച്ച നടത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നാണ് പി.ജെ. ജോസഫിന്റെ പ്രതികരണം. ഒന്നും അവസാനിച്ചിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും പി.ജെ. ജോസഫ് തൊടുപുഴയില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്. ഇതിനെതിരെ പരസ്യപ്രതിഷേധം അറിയിച്ച് കൊണ്ടായിരുന്നു പി.ജെ. ജോസഫ് രംഗത്തെത്തിയത്. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here