അതിക്രൂരമായ നരഹത്യകളും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് ഇന്ത്യ നിറയുന്നു ; അമേരിക്കൻ റിപ്പോർട്ടിന്റെ പകർപ്പ് 24 ന്

അതിക്രൂരമായ നരഹത്യകളും അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും കൊണ്ട് ഇന്ത്യ നിറയുന്നതായ് അമേരിക്കയുടെ വിലയിരുത്തൽ. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്നലെ പ്രസിദ്ധികരിച്ച 2018 ലെ റിപ്പോർട്ടിലാണ് ഗുരുതരമായ നിരീക്ഷണങ്ങൾ ഉള്ളത്. അതേസമയം അടിസ്ഥാന സൗകര്യ വികസനം വ്യവസായം തുടങ്ങിയ മേഖലകളിൽ അതിവേഗ കുതിപ്പാണ് രാജ്യം നടത്തുന്നതെന്നും റിപ്പോർട്ട് വിവരിക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് 24 ന് ലഭിച്ചു. 24 എക്‌സ്‌ക്ലൂസീവ്.
ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ അനാരോഗ്യ പ്രവണതകൾ സാധാരണ ജനങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും മേൽ കടന്ന് കയറ്റം നടത്തുന്നതായി വിലയിരുത്തുന്നതാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട് മെന്റിന്റെ 2018 ലെ റിപ്പോർട്ട്. ‘Arbtirary Deprivation of Life and Other Unlawful or Politically Motivated Killings’ എന്ന ഉപ തലക്കെട്ടിലുള്ള ഭാഗം വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നു. അതിക്രൂരമായ രാഷ്ട്രീയ പ്രേരിത നരഹത്യകൾ രാജ്യത്ത് വർധിക്കുന്നു എന്നതടക്കമാണ് കണ്ടെത്തൽ.
സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല ജനവിഭാഗങ്ങൾക്കും എതിരായ ആക്രമണങ്ങളും റിപ്പോർട്ട് വിവരിക്കുന്നു. പൊതുമേഖലയിൽ അഴിമതിയാണ് രാജ്യത്തെ പ്രധാന കറുപ്പ്. സമസ്ഥ മേഖലകളിലും കൈക്കൂലി ഇല്ലാതെ ഒന്നും നടക്കാത്ത വിധം രൂക്ഷമാണ് അവസ്ഥ. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒരു കൂട്ടയ്മയായി അഴിമതി നടത്തുന്നു. ഭരണരംഗത്തെ സുതാര്യത ഇല്ലായ്മയെയും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ റിപ്പോർട്ട് വിമർശിക്കുന്നു. രാജ്യത്ത് വലിയ തോതിലാണ് മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുന്നത്.
അതേസമയം വികസനത്തിന്റെയും വ്യാവസായിക വത്ക്കരണത്തിന്റെയും കാര്യത്തിൽ അസൂയാവഹമായ കുതിച്ച് ചാട്ടമാണ് ഇന്ത്യ നടത്തുന്നത്. അടിസ്ഥാന വികസന മേഖലയിൽ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി അനിതരസാധാരണമാണെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. പ്രക്യതിക്ഷോപം അടക്കം ഏത് വെല്ലുവിളി ഉണ്ടാകുമ്പോഴും ഒറ്റക്കെട്ടായി മാറുന്ന ഇന്ത്യയിലെ ജനങ്ങളുടെ ശൈലിയെയും റിപ്പോർട്ട് പ്രകീർത്തിയ്ക്കുന്നുണ്ട്. 55 പേജുകളുള്ളതാണ് ഇന്നലെ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here